ലഖ്നൗ: ഉക്രെയ്ൻ- റഷ്യ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് ആഗോള സ്വീകാര്യത ലഭിച്ചുവെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഗുണകരമായ മാറ്റം സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലഖ്നൗവിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകരാജ്യങ്ങൾ ഇന്ത്യയുടെ വാക്കുകൾക്ക് കാതോർക്കുകയാണ്. നമ്മുടെ എതിരാളികൾ പോലും ഇന്ന് നമ്മുടെ നിലപാടുകളെ പ്രശംസിക്കുന്നു. ഇന്ത്യയുടെ വിദേശ നയത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വരെ പ്രകീർത്തിച്ചത് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
റഷ്യ- ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് ജനക്ഷേമം മുൻനിർത്തിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഇന്ത്യയുടെ വിദേശ നയം സ്വതന്ത്രമാണ്. അമേരിക്കയുമായി ക്വാഡ് സഖ്യത്തിൽ അംഗമായിരിക്കെ തന്നെ റഷ്യയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് സാധിക്കുന്നത് ഈ വിദേശനയത്തിന്റെ മേന്മയാണെന്നും ഇമ്രാൻ പറഞ്ഞിരുന്നു.
Discussion about this post