ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് നടപടി.
ഭീകരവാദിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ യുഎപിഎ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയ അന്വേഷണ ഏജൻസി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ദാവൂദിന്റെ സഹോദരി ഹസീന പാർക്കർ പങ്കാളിയായ കള്ളപ്പണ കേസിലാണ് മന്ത്രിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്.
ഗോവാല കോമ്പൗണ്ട്, കുർള, ഒസ്മാനാബാദ് എന്നിവിടങ്ങളിൽ നവാബ് മാലിക്കിന് ഉള്ള സ്വത്തുക്കളാണ് ഇഡി കണ്ടു കെട്ടിയിരിക്കുന്നത്. ഇഡിയുടെ നടപടിയെ വിമർശിച്ച് ശിവസേനയും എൻസിപിയും രംഗത്ത് വന്നിട്ടുണ്ട്. ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഉപയോഗിക്കുകയാണ് എന്നാണ് ഇവരുടെ ആക്ഷേപം.
Discussion about this post