ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ ഒരു നല്ല കാലത്തിന്റെ പ്രാർത്ഥനകളിലേക്ക് കൊന്നപ്പൂക്കളും കണിവെള്ളരിയും കണികണ്ട് മലയാളി. രോഗാതുരതകളും പ്രകൃതി ദുരന്തങ്ങളും ഇല്ലാത്ത ഒരു നല്ല കാലം ഇക്കുറി ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഓരോ ഭവനങ്ങളിലും. തിമിർത്തു പെയ്ത വേനൽ മഴയുടെ ആർദ്രമായ നീർച്ചാലുകളിലാണ് ഈ വിഷുവിന് മലയാളിയുടെ കൊന്നപ്പൂക്കൾ കൊഴിഞ്ഞത്.
ആഘോഷങ്ങൾക്കും കണി ദർശനത്തിനും നിയന്ത്രണങ്ങൾ നിലനിന്നിരുന്ന രണ്ട് വർഷങ്ങൾക്ക് ശേഷം വരുന്ന വിഷുവിനെ പ്രൗഢിയോടെ വരവേൽക്കുകയാണ് ഇത്തവണ കേരളത്തിലെ ക്ഷേത്രങ്ങൾ. ശബരിമലയിലും ഗുരുവായൂരിലും മൂകാംബികയിലും എല്ലാം ഈ ഉണർവ്വ് പ്രകടമാണ്. ആധിവ്യാധികൾ വിട്ടൊഴിയാനുള്ള പ്രാർത്ഥനയിൽ ഈറനാവുകയാണ് മുത്തശ്ശിമാരുടെ കണ്ണുകൾ.
മുൻ വർഷങ്ങളിലെ ദുരിതകാലം ഒഴിഞ്ഞു പോകുന്നതിന്റെ ആശ്വാസം വിഷു വിപണിയിലും പ്രകടമായിരുന്നു. തുണിക്കടകളിലും സ്വർണ്ണക്കടകളിലും ചന്തകളിലും കഴിഞ്ഞ ദിവസം സാമാന്യം നല്ല തിരക്ക് അനുഭവപ്പെട്ടു. കൊന്നപ്പൂക്കളും വിഷുക്കണി കിറ്റുകളുമായി തെരുവ് വ്യാപാരവും സജീവമായിരുന്നു. കണിയും സദ്യയും ഒരുക്കാനുള്ള തത്രപ്പാടിൽ അമ്മമാർ കഴിഞ്ഞ വൈകുന്നേരം നാട്ടുവിപണികളെ സജീവമാക്കി.
ശുഭപ്രതീക്ഷയുടെ, നന്മയുടെ നല്ല നാളുകളിലേക്ക് പ്രതീക്ഷ വെച്ച് ഗുരുവായൂരപ്പനെ കർണികാരത്തിന്റെ പൊൻശോഭയിൽ കണികണ്ട്, കൈനീട്ടം വാങ്ങി സർവ്വലോക നന്മയ്ക്കായി അഞ്ജലീബദ്ധരാകുന്ന എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
Discussion about this post