മുംബൈ: ഉച്ചഭാഷിണി വിവാദത്തിൽ ഭീഷണിപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിന് ശക്തമായ ഭാഷയിൽ മറുപടി നൽകി മഹാരാഷ്ട്ര നവനിർമാൺ സേന. ഏതെങ്കിലുമൊരു പ്രവർത്തകന്റെ ദേഹത്ത് തൊട്ടാൽ പോപ്പുലർ ഫ്രണ്ട് ശരിക്കുള്ള കളി എന്തെന്ന് കാണും, ഇത് മഹാരാഷ്ട്രയാണെന്ന് മറക്കരുതെന്ന് എം എൻ എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ മുന്നറിയിപ്പ് നൽകി.
മെയ് 3ന് മുൻപ് പള്ളികൾക്ക് മുന്നിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ അന്ത്യശാസനം നൽകിയിട്ടുണ്ട്. സർക്കാർ അത് കണക്കിലെടുത്തില്ലെങ്കിൽ പിന്നീട് നടക്കുന്ന ഓരോ സംഭവ വികാസങ്ങൾക്കും എം വി എ സർക്കാർ ഉത്തരം പറയേണ്ടി വരും. പള്ളികൾക്ക് മുന്നിൽ തങ്ങൾ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ ആലപിക്കുക തന്നെ ചെയ്യുമെന്ന് സന്ദീപ് പറഞ്ഞു.
അതേസമയം പള്ളികളിലെ ഉച്ചഭാഷിണികളിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് പോപ്പുലർ ഫ്രണ്ട് ആവർത്തിച്ചു. ചിലർ ബോധപൂർവ്വം സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. ചിലർക്ക് ബാങ്ക് വിളിയോടും മദ്രസകളോടും പള്ളികളോടും പ്രശ്നമാണ്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. പക്ഷേ പ്രകോപിപ്പിച്ചാൽ ഞങ്ങൾ ആരെയും വെറുതെ വിടില്ല. ആരെങ്കിലും പള്ളികളിലോ മദ്രസകളിലോ ഉച്ചഭാഷിണികളിലോ തൊട്ടാൽ വിവരമറിയും. ഇതായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവ് മതിൻ ശെഖാനിയുടെ ഭീഷണി.
എന്നാൽ ഹൈക്കോടതി വിധി നടപ്പാക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അത് നടപ്പിലാക്കിയില്ലെങ്കിൽ സർക്കാരിനെ എല്ലാ തരത്തിലും നേരിടുമെന്നും മഹാരാഷ്ട്ര നവനിർമാൺ സേന വ്യക്തമാക്കി. ഹനുമാൻ ജയന്തി ദിനമായ ഇന്ന് മഹാ ആരതിയിൽ പങ്കെടുക്കുമെന്ന് എം എൻ എസ് നേതാവ് രാജ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post