ലഖ്നൗ: ഈദും അക്ഷയ തൃതീയയും ഒരേ ദിവസം വരാൻ സാദ്ധ്യത ഉള്ളതിനാൽ ഉത്തർ പ്രദേശിൽ കർശനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികൃതരുടെ അനുവാദമില്ലാതെ മതപരമായ ഘോഷയാത്രകൾ നടത്തരുതെന്നും ഉച്ചഭാഷിണിയുടെ ഉപയോഗം മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കരുതെന്നും യോഗി ആദിത്യനാഥ് നിർദേശം നൽകി. ആഘോഷ ദിവസങ്ങളിൽ പൊലീസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തർപ്രദേശിൽ മുൻകരുതൽ സ്വീകരിക്കുന്നത്. ഓരോരുത്തർക്കും അവരവരുടെ മതപരമായ പ്രത്യയശാസ്ത്രമനുസരിച്ച് ആരാധനാ രീതി പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മൈക്കുകൾ ഉപയോഗിക്കാമെങ്കിലും ശബ്ദം മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കരുതെന്ന് ഉറപ്പ് വരുത്തണം. നേരത്തെയുള്ളതല്ലാതെ പുതിയ ഉച്ചഭാഷിണി സ്ഥാപിക്കാൻ അനുമതി നൽകരുതെന്നും അദ്ദേഹം നിർദേശിച്ചു.
മതപരമായ ഘോഷയാത്രകൾക്ക് അനുമതി നൽകുന്നതിന് മുമ്പ് സമാധാനവും സൗഹാർദ്ദവും നിലനിർത്തുന്നത് സംബന്ധിച്ച് സംഘാടകരിൽ നിന്ന് സത്യവാങ്മൂലം വാങ്ങണം. പരമ്പരാഗതമായ മതപരമായ ഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകൂ. പുതിയ പരിപാടികൾക്ക് അനാവശ്യ അനുമതി നൽകരുതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ചില സംസ്ഥാനങ്ങളിൽ അടുത്തയിടെ മതപരമായ ഘോഷയാത്രകളുടെ നേർക്ക് ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെുയം മറ്റ് ഉദ്യോസ്ഥരുടെയും അവധികള്‍ മെയ് നാല് വരെ സർക്കാർ റദ്ദാക്കി. നിലവില്‍ അവധിയിലുള്ളവരോട് 24 മണിക്കുറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട് . ഒപ്പം മതനേതാക്കളോട് ചർച്ചകള്‍ നടത്തണമെന്നും യോഗി ആദിത്യനാഥ് പൊലീസിനോട് നിർദേശിച്ചു.
Discussion about this post