ആലപ്പുഴ: ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ രണ്ട് മക്കളെയും കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും പൊലീസുകാരനുമായ റനീസിനെതിരെ മരിച്ച നജ്‍ലയുടെ ബന്ധുക്കൾ. റനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും മാനസികവും ശാരീരികവുമായ പീഡനമാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നും സഹോദരി നഫ്ല പറഞ്ഞു.
”റനീസിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സ്ത്രീയെ വിവാഹം കഴിക്കണമെന്ന് റനീസ് പറഞ്ഞിരുന്നു. ഇതംഗീകരിക്കാതിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതിന്റെ പേരിൽ നജ്ലയെ റനീസ് നിരന്തരം മര്‍ദ്ദിച്ചിരുന്നു. നജ്ല ആത്മഹത്യ ചെയ്തതിന്റ തലേ ദിവസം ഒരു സ്ത്രീ ഇവരുടെ ക്വാട്ടേഴ്സിൽ വന്നിട്ടുണ്ട്. ഇതിന്റെ പേരിൽ നജ്ലയും റനീസും തമ്മിൽ വഴക്കുണ്ടായി. ആ സംഭവത്തിന്റെ പിറ്റേ ദിവസമാണ് മരണങ്ങൾ നടന്നത്. താൻ അനുഭവിച്ച പീഡനങ്ങളെല്ലാം നജല ഒരു ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട്. പക്ഷേ ഈ ഡയറി റനീസ് മാറ്റിയതാണ്”. അതിൽ അന്വേഷണം വേണമെന്നും റനീസിനെതിരെ ആത്മഹത്യ പ്രേരണക്കും ഗാർഹിക പീഡനത്തിനും കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇന്നലെയാണ് നാടിനെയാകെ ഞെട്ടിച്ച് ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സിൽ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തത്. സിവിൽ പൊലീസ് ഓഫീസർ റെനീസിന്റെ ഭാര്യ നെജില മക്കളായ ടിപ്പു സുൽത്താൻ, മലാല എന്നിവരാണ് മരിച്ചത്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പൊലീസ് ക്വാട്ടേഴ്സിലാണ് റെനീസും കുടുംബവും താമസിക്കുന്നത്. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട് പോസ്റ്റിലാണ് റനീസിന് ജോലി. എട്ടുമണിക്ക് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജില ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.
Discussion about this post