ഹ്രസ്വകാല സായുധസേന നിയമനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ അഗ്നിപഥിന്റെ പേരിൽ രാജ്യത്ത് പ്രതിഷേധം തുടരുന്നതിനിടെ പദ്ധതി ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചനയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് രംഗത്ത്. നിയമനത്തിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. യുവാക്കള്‍ റിക്രൂട്ട്മെന്റിന് തയാറായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. അഗ്നിപഥ് യുവാക്കള്‍ക്ക് മികച്ച അവസരമാണ് നല്‍കുന്നത് അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പദ്ധതിക്ക് എതിരെ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയലും പ്രതിഷേധം ശക്തമാവുകയാണ്. തെലങ്കാനയിലെ സെക്കന്ദരാബാദിലും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. റെയില്‍ വേ സ്റ്റേഷനുകള്‍ അടിച്ചു തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തു.
ഉത്തരേന്ത്യയിലും പ്രതിഷേധം ശക്തമാവുകയാണ്. ബിഹാറില്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ട്രെയിനുകള്‍ക്ക് തീയിട്ടു. ബിഹാറിലെ ആര റെയില്‍വേ സ്റ്റേഷനിലും ആക്രമണമുണ്ടായി. പ്രതിഷേധക്കാര്‍ സ്റ്റേഷന് അടിച്ച് തകര്‍ത്തു. സരണില്‍ ബിജെപി എംഎല്‍എയുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. ബിഹാറിന് പുറമെ ഉത്തര്‍പ്രദേശിലും വ്യാപക അക്രമം തുടരുകയാണ്. ബാലിയ സ്റ്റേഷനില്‍ ഒരു ട്രെയിന്‍ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.
അതേസമയം അഗ്നിപഥ് പദ്ധതിയില്‍ നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായപരിധി 21ല്‍ നിന്ന് 23ആക്കി കേന്ദ്രം ഉയര്‍ത്തി. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഇളവ് ഒരു വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നല്‍കുന്നത്.
Discussion about this post