ഡൽഹി: അഗ്നിപഥ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. അഗ്നിപഥ് നിയമന പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സേനാ തലവന്മാർ പ്രധാനമന്ത്രിയെ ധരിപ്പിക്കും. മൂന്നുപേരുമായും വേവ്വെറെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാറുമായാണ് ആദ്യ കൂടിക്കാഴ്ച. അഗ്നിപഥ് റിക്രൂട്ട്മെന്റ് നടപടികളുടെ സേനകൾ മുന്നോട്ട് പോകുന്നതിനിടെയാണ് കൂടിക്കാഴ്ച. അതേസമയം അഗ്നിപഥ് പ്രക്ഷോഭത്തെ തുടർന്ന്, അതീവ ജാഗ്രത നിർദ്ദേശം നിലനിൽക്കുന്ന ബീഹാറിൽ ഗ്രാമീണ മേഖലകളിൽ അടക്കം രാത്രിക്കാല പട്രോളിംഗ് ശക്തമാണ്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെയിരിക്കാനാണ് നടപടിയെന്ന് പൊലീസ്. മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ പൊലീസുകാർക്കൊപ്പം കമാൻഡോ സംഘവും ഉണ്ട്.
അതേസമയം, അഗ്നിപഥ് പദ്ധതിക്കുള്ള രജിസ്ട്രേഷൻ ജൂലൈയിൽ തുടങ്ങുമെന്ന് വ്യക്തമാക്കി കരസേന വിജ്ഞാപനമിറക്കി. വിമുക്തഭട പദവി അഗ്നിവീറുകൾക്ക് ഉണ്ടാവില്ലെന്നും സേനയുടെ അറിയിപ്പിൽ പറയുന്നു. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായാവർക്കാണ് സേനയിൽ അഗ്നിവീറുകളായി വിവിധ തസ്തികകളിൽ അവസരമുണ്ടാകുക. ഇരുപത്തിയഞ്ച് ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിനു ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകുമെന്ന് സേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നു.
Discussion about this post