തലശ്ശേരിയില്‍ ദമ്പതിമാര്‍ക്ക് എതിരെയുണ്ടായ പൊലീസിന്റെ സദാചാര ആക്രമണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം. തലശ്ശേരി ഇന്‍സ്‌പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടു.
സംഭവം തലശ്ശേരി എസിപിയും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രത്യേകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണര്‍ ആര്‍. ഇളങ്കോ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടൽ പാലം കാണാൻ പോയതിന് പിന്നാലെ പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി.
പൊലീസില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്തപ്പോൾ അസഭ്യവർഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഭർത്താവിനെ മർദിച്ചെന്നും മേഘ ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് പറഞ്ഞു. ഭർത്താവിനെ സ്റ്റേഷനിൽ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ പൊലീസ് സ്റ്റേഷന് പുറത്ത് നിർത്തിയെന്നും മേഘ പറഞ്ഞു.
അതേസമയം, പൊലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച് രണ്ട് പേർക്കെതിരെയും കേസെടുത്തു. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ പ്രത്യുഷിനെ റിമാൻഡ് ചെയ്യുകയും ചെയ്തു.
Discussion about this post