ന്യൂഡൽഹി: ജ്ഞാൻവ്യാപി കേസിൽ മസ്ജിദ് കമ്മറ്റിയുടെ വാദം കോടതിയിൽ പൂർത്തിയായി. നാളെ വാദം വീണ്ടും തുടരും. ജ്ഞാൻവ്യാപി സമുച്ചയത്തിലെ ശൃംഗാർ ഗൗരി ക്ഷേത്രത്തിൽ ദിവസവും ആരാധന നടത്തണമെന്നാവശ്യപ്പെട്ടുള്ള പരാതിക്കാരുടെ വാദമാണ് നാളെ കോടതിയിൽ തുടരുന്നത്. കേസ് തള്ളണമെന്നായിരുന്നു മുസ്ലിം വിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. പരാതിക്കാരുടെ വാദം ഇന്ന് ആരംഭിച്ചു, നാളെയും തുടരുമെന്ന് ജില്ലാ സർക്കാർ അഭിഭാഷകൻ റാണ സഞ്ജീവ് സിംഗ് പറഞ്ഞു.
മുസ്ലീം പക്ഷം തങ്ങളുടെ വാദം അവതരിപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ ജൂലൈ 4 ന് ജില്ലാ കോടതി വാദം കേൾക്കുന്നത് ജൂലൈ 12 ലേക്ക് മാറ്റുകയായിരുന്നു. പള്ളിയുടെ പുറം ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളിൽ ദിവസവും ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഞ്ച് സ്ത്രീകൾ ഹർജി നൽകിയത്.
സമുച്ചയത്തിന്റെ വീഡിയോഗ്രഫി സർവേ നടത്താൻ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. മെയ് 16ന് സർവേ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് മെയ് 19ന് കോടതിയിൽ ഹാജരാക്കി. ഗ്യാൻവാപി മസ്ജിദ്-ശൃംഗാർ ഗൗരി സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവേയ്ക്കിടെ ഒരു ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു പക്ഷം കോടതിയിൽ അവകാശപ്പെട്ടിരുന്നു. പിന്നീട് സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ് ജില്ലാ കോടതിയിൽ വാദം തുടരുന്നത്.
Discussion about this post