തീർഥാടനത്തിനും നികുതി പിരിവിനും വി ഐ പി സന്ദർശനത്തിനും മാത്രമായി സർക്കാർ സംവിധാനം ഒരുകാലത്ത് എത്തിനോക്കിയിരുന്ന സ്ഥലമായിരുന്നു ചിത്രകൂടം.
കൃഷിയും കൃഷിയോടനുബന്ധിച്ചുള്ള മറ്റ് വരുമാന മാർഗ്ഗങ്ങളുമായി ഉപജീവനം നടത്തിയിരുന്ന ചിത്രകൂടത്തെ ഗ്രാമവാസികൾക്ക് ഒരു കാലത്ത് പട്ടിണി കിടക്കുവാൻ പോലും കാശില്ലാത്ത ഒരവസ്ഥയുണ്ടായിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ വെള്ളവും വളവും എത്താത്ത,രൂക്ഷമായ തൊഴിലില്ലായ്മ കൊണ്ട് നട്ടം തിരിഞ്ഞ് നടന്നിരുന്നു അവർ.
മന്ദാകിനി നദിയുടെ ചാരത്ത് നിന്ന് സാക്ഷാൽ ശ്രീരാമൻ്റെ പുണ്യ പാദങ്ങൾ പതിഞ്ഞ ഈ മണ്ണിൻ്റെ ദൈന്യതയാർന്ന ചിത്രം അന്ന് കണ്ണുകളിൽ ഒപ്പിയെടുത്ത് ഹൃദയത്തിൽ പതിപ്പിച്ചത് നാനാജി ദേശ്മുഖ് എന്ന ആർ എസ് എസ് പ്രചാരകനായിരുന്നു…മൊറാർജി ദേശായിയാൽ മന്ത്രി പദവി വരെ വാഗ്ദാനം ചെയ്യപ്പെട്ട രാജനൈതിക ജീവിതം സ്നേഹപൂർവം നിരസിച്ച് രാജനൈതിക രംഗത്ത് നിന്നും എന്നന്നേക്കുമായി നാനാജി പോയത് ചിത്രകൂടത്തിലേക്കാണ്.
ദീൻ ദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ചിത്രകൂടനിവാസികളെ അവർ നേരിടുന്ന പ്രശ്നങ്ങളിൽ ഒപ്പം നിന്ന് സഹായിക്കാനാണ് നാനാജി തീരുമാനിച്ചത്. ചിത്രകൂടത്തിലെ 19 ഗ്രാമങ്ങളിൽ നിന്നുമുള്ള കർഷകരുമായി ചർച്ച ചെയ്ത അദേഹം അവരുടെ പ്രഥമ ആവശ്യമായ ജലസംഭരണത്തിന് വഴികൾ തിരഞ്ഞു. മഴക്കാലം എത്തുന്നതിന് മുന്നെയായി ഗ്രാമീണരുടെ ഒപ്പം നിന്ന് കൊണ്ട് ജലം സംഭരിക്കാൻ ചെറിയ ചെറിയ കുഞ്ഞ് അണക്കെട്ടുകൾ നിർമ്മിച്ച് തുടങ്ങി. ചെളിയും സാധാരണ കല്ലുകളും കൊണ്ട് മാത്രം നിർമ്മിച്ച ചെറിയ ഡാമുകൾ ഒരു മഴക്കാലം നീണ്ടു നിൽക്കില്ല എന്ന പലരുടെയും കളിയാകലുകൾക്ക് മുന്നിൽ അവ ഇന്നും ഉറപ്പോടെ നിൽക്കുന്നു എന്നതാണ് കൗതുകകരം.ജലം സുലഭമായി തുടങ്ങി. ഏറെക്കാലം തങ്ങളെ അലട്ടിയിരുന്ന ജല ദൗർലഭ്യത എന്ന ശാപം ചിത്രകൂടത്തെ വിട്ടൊഴിഞ്ഞു.
അവിടെ നിന്ന് ചിത്രകൂടത്തെ വികസനങ്ങൾക്ക് ഹരിശ്രീ കുറിച്ച നാനാജി, ഗ്രാമങ്ങളിൽ കൃഷി വികസന കേന്ദ്രങ്ങൾ സ്ഥാപിച്ച് തുടങ്ങി.കർഷകർക്ക് കൃഷി സംബന്ധമായ വിജ്ഞാനം,പുതിയ സാങ്കേതിക വിദ്യ എന്നിവ പരിചയപെടുത്തി അവരെ കൂടുതൽ മികവുറ്റവരാക്കി..കർഷകർക്ക് ഗുണനിലവാരമുള്ള വിത്തുകൾ ലഭിക്കുന്നതിനായി സീഡ് ക്ലബ്ബുകൾ പോലും അന്ന് സ്ഥാപിച്ചു..ഇന്ന് അത്തരം സീഡ് ക്ലബുകൾ ചിത്രകൂടത്തെ ഗ്രാമങ്ങളിൽ മാത്രമല്ല,സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ പോലും വിത്തുകൾ എത്തിച്ചു നൽകുകയാണ്.
കർഷകർക്ക് കൃഷി മാത്രമല്ല,അവരുടേ പ്രിയപെട്ട കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിൻ്റെ ആവശ്യകത കൂടി മനസ്സിലാക്കി നാനാജി അതിനും മുൻതൂക്കം നൽകി.. വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാർഥികൾക്ക് ഒരു ഹോസ്റ്റൽ സൗകര്യം എന്ന നിലയിൽ സ്കൂളിന് സമീപം സജ്ജീകരിച്ചിട്ടുണ്ട്..ഒരു ഹോസ്റ്റലിൽ താമസിക്കുന്നു എന്നതിനുപരിയായി ഒരു കുടുംബം പോലെ ഒറ്റ ഭവനത്തിൽ താമസിക്കുന്ന സൗകര്യമാണ് ഇവിടങ്ങളിൽ അദേഹം ഒരുക്കിയത്.ഓരോ ഭവനത്തിലും താമസിക്കുന്ന പത്ത് കുട്ടികളുടെ ഉത്തരവാദിത്തം ഗുരു മാതാ – പിതാ എന്ന് വിളിക്കപ്പെടുന്നവർക്കാണ്. രാഷ്ട്രത്തിൻ്റെ സംസ്കാരം കുട്ടികളിലേക്ക് പകർന്നു നൽകുന്നതിലും, കുട്ടികളിലെ വ്യക്തിത്വ വികസനവും ഇവർ ഭദ്രമായി കൈകാര്യം ചെയ്യുന്നു.
ആരോഗ്യ ധാം എന്നറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള ഒരു ആശുപത്രിയും ചിത്രകൂടത്തിൽ സ്ഥാപിതമായിട്ടുണ്ട്..യോഗയും ആയുർവേദ രീതികളിലുള്ള ചികിത്സാ സമ്പ്രദായവും, ഗവേഷണവുമൊക്കെയായി ആരോഗ്യ ധാം ഇന്ന് ചിത്രകൂടത്തിൻ്റെ മുഖമുദ്രയായി മാറി കഴിഞ്ഞിരിക്കുന്നു..തദ്ദേശീയമായ മരുന്നുകൾക്ക് പ്രാധാന്യം നൽകാനും അവർ മുന്നിൽ തന്നെയുണ്ട്.
തൊഴിലില്ലായ്മ പരിഹരിക്കാൻ ഉദ്യമിത വിദ്യാപീഠം സ്ഥാപിക്കുകയാണ് നാനാജി പിന്നീട് ചെയ്തത്. വ്യത്യസ്ത മേഖലകളിൽ ആവശ്യമായ പരിശീലനവും,ശിക്ഷണവും താല്പര്യമുള്ളവർക്ക് അത് വിദ്യാപീഠം നൽകിവരുന്നുണ്ട്.. തദ്ദേശീയ നിവാസികളെ സഹായിക്കുന്നതിൽ സ്ഥാപനത്തിനുള്ള പങ്ക് വളരെ വലുതാണ്. രാമായണവും ചിത്രകൂടവും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് രാമായണത്തെ പറ്റി വിശദമായി അറിയുവാൻ കഴിയുന്ന ഒരു സെൻ്ററും ചിത്രകൂടത്തിലുണ്ട്…
എല്ലാറ്റിനുമുപരിയായി രാജ്യത്തെ തന്നെ ആദ്യത്തെ റൂറൽ യൂണിവേഴ്സിറ്റിയായ മഹാത്മാ ഗാന്ധി ചിത്രകൂട് ഗ്രമോദയ വിശ്വ വിദ്യാലയവും അവിടെ തന്നെ ഉയർന്നു. നാനാജി സ്ഥാപകനുമായി.
ഗിരിവർഗ്ഗക്കാരായ ഹൈന്ദവരിലും മറ്റും സംഘ പരിവാർ വലിയ സ്വാധീനം ചെലുത്തുന്നു എന്നും,അവരെയൊക്കെ ഉയർത്തി രാജ്യത്തിൻ്റെ പ്രധാന പദവികളിൽ എത്തിക്കുന്നു എന്നും, എന്ത് കൊണ്ടാണ് തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോകുന്നത് എന്നുമൊക്കെ ചില ഇടതുപക്ഷ സൈദ്ധാന്തിക പ്രഭുക്കന്മാർ അവലോകനം നടത്തിക്കൊണ്ടിരികുകയാണ്. ഒരു കസേരയും നീട്ടി വലിച്ചിരുന്ന് പ്രോപ്പാഗാണ്ട ലഘുലേഖകൾ വിതറിയും സ്റ്റഡി ക്ലാസുകളും എടുത്ത് കൈ കൊടുത്ത് പിരിയുക എന്നതല്ല സംഘ പരിവാറിൻ്റെ രീതിയും നയവും
അത് നാനാജിയെ പോലെയുള്ള കർമ്മ ധീരന്മാർ അർഹത പെട്ടവരുടെ മുനിലേക്ക് ഇറങ്ങി സമ്പർക്കം ചെയ്യുന്നതിൻ്റെ കർമ്മഫലമാണ്. തോളിൽ കയ്യിട്ട് നമ്മളെല്ലാം ഒന്നാണ് എന്ന് പറഞ്ഞ് ചേർത്ത് നിർത്തുന്നത് കൊണ്ടാണ്…പരം വൈഭവത്തിലേക്ക് നിങ്ങളില്ലാതെ സാധ്യമല്ല എന്ന് ബോധ്യപ്പെടുത്തി കൊണ്ടാണ്.
ആയിരം ചിത്ര കൂടങ്ങൾ പിറവിയെടുക്കുന്നത് അങ്ങനെയാണ്. അവിടെ നിന്നും ദ്രൗപദി മുർമുവും രാംനാഥ് കോവിന്ദും ഒക്കെ ഉയർന്നു വരുന്നത് അങ്ങനെയാണ്. തങ്ങൾക്ക് വില നൽകുന്നവരോടൊപ്പമാണ് പ്രവർത്തിക്കുന്നത് എന്നും ആത്മാർഥതയും കഴിവും ഉണ്ടെങ്കിൽ തങ്ങൾ തഴയപ്പെടില്ല എന്ന തിരിച്ചറിവുമാണ് അവരെ പ്രവർത്തിക്കുവാൻ പ്രേരിതരാക്കുന്നത്. അവരെ വലിയ പദവികളിൽ എത്തിക്കുന്നത്. ബാക്കിയുള്ളവരിലേക്ക് ആത്മവിശ്വാസം നൽകുന്നത് അങ്ങനെയാണ്. ഹൈന്ദവ ഏകീകരണം നടക്കുന്നത് അങ്ങനെയാണ്.
ഒടുവിൽ ചിത്രകൂടത്തിൻ്റെ വിജയഗാഥ കേട്ടറിഞ്ഞ് അവിടം സന്ദർശിക്കാൻ ഭാരതം കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിയായ സാക്ഷാൽ എപിജെ അബ്ദുൾ കലാം എത്തി…തൻ്റെ പ്രസംഗത്തിനിടെ ചിത്രകൂടത്തിൽ നാനാജി തീർത്ത മായാജാലം നേരിൽ കണ്ട അദേഹം പറഞ്ഞു; “ചിത്രകൂടം പദ്ധതി കുടുംബ ബന്ധങ്ങളുടെ ശക്തി തിരിച്ചറിയുന്ന,നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കുന്ന,ആരോഗ്യമുള്ള, വിവേകശലികളായ,ആധുനിക വിദ്യാഭ്യാസം നേടിയ സ്വയം പര്യാപ്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കന്നു.”
ചിത്രകൂടം ഇന്ന് ലോകത്തെ നോക്കി പുഞ്ചിരിക്കുന്നുണ്ട്..പട്ടിണിയും കഷ്ടതകളിൽ നിന്നും സ്വയം പര്യാപ്തത നേടിയതിൻ്റെ പുഞ്ചിരി.. അവഗണിക്കപ്പെട്ടവൻ്റെ മുന്നിൽ വിജയിച്ചതിൻ്റെ പുഞ്ചിരി…ഒപ്പം പാടുന്നുണ്ട്, നാനാജി തീർത്ത ചിത്രകൂടഗാഥയെ …
Discussion about this post