ഹൈദരാബാദ്: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ടിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന പ്രതിഷേധങ്ങൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നീക്കം. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയിൽ കവിത ഇടനിലക്കാരിയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്.
ഇന്നലെ കവിതയുടെ വീടിന് മുൻപിൽ പ്രതിഷേധം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കൊലക്കുറ്റത്തിനാണ് തെലങ്കാന പോലീസ് കേസെടുത്തത്. ഇതിനെതിരെ പാംമ്‌നൂരിലെ പദയാത്രാ ക്യാമ്പിൽ ധർണ നടത്തുന്നതിനിടയിലാണ് ബിജെപി അധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനും എംപിയുമായ പൊതു പ്രവർത്തകനെ ഇത്തരത്തിൽ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തതിൽ ബിജെപി ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. തെലങ്കാനയിലെ പോലീസുകാർ കെസിആറിന്റെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്നും ബിജെപി ആരോപിച്ചു.
ടിആർഎസിന്റെ ലെജിസ്‌ളേറ്റീവ് കൗൺസിൽ അംഗമാണ് കവിത. പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് കവിതയുടെ വീടിന് മുൻപിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കെസിആറിന്റെ കുടുംബഭരണത്തിനെതിരെ ബിജെപി നടത്തുന്ന മുന്നേറ്റത്തിൽ കെസിആറും ടിആർഎസും പ്രതിരോധത്തിലാണ്. അതിനിടയിലാണ് മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലും കവിതയുടെ പങ്ക് പുറത്തുവരുന്നത്.
ഡൽഹിയിലെ മദ്യനയത്തിൽ കെസിആറിന്റെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്നാണ് ബിജെപി ആരോപണം. നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ചർച്ചകളിൽ ഇവർ പങ്കെടുത്തിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു.
ഇന്നലെ ബിജെപിയുടെ മഹിളാ മോർച്ചയുടെയും യുവമോർച്ചയുടെയും നൂറ് കണക്കിന് പ്രവർത്തകരാണ് ബഞ്ചാര ഹിൽസ് റോഡിലെ കവിതയുടെ വീടിന് മുൻപിൽ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ വീടിന് സമീപമെത്തിയ ടിആർഎസ് ഗുണ്ടകൾ വനിതകൾ ഉൾപ്പെടുന്ന പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയത്.
Discussion about this post