തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി. നിലവിൽ നടക്കുന്ന സമരം മുൻകൂട്ടി തയ്യാറാക്കിയതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കോവളം എംഎൽഎ എം വിൻസെന്റ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിലവിലെ സമരം പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രമായി പങ്കെടുക്കുന്നതല്ലെന്നും ചിലയിടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വഴിഞ്ഞം പോലുളള ബൃഹത് പദ്ധതികൾ നാടിന് ആവശ്യമാണ്. അത് നടപ്പാക്കേണ്ടതില്ല എന്ന നിലപാട് അംഗീകരിക്കാനാകില്ല. അനാവശ്യമായി ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കാൻ പാടില്ല. വീടുകൾ നഷ്ടമായി ക്യാമ്പുകളിൽ കഴിയുന്നവരെ വാടക നൽകി മാറ്റി താമസിപ്പിക്കാനാണ് നോക്കുന്നത്. ഇവർക്കായി കണ്ടെത്തിയ സ്ഥലത്ത് വീട് നിർമിക്കാനുളള നടപടികളും വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി പ്രദേശത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തീരശോഷണം ഉണ്ടായിട്ടില്ല. വലിയതുറ ശംഖുമുഖം തുടങ്ങിയിടങ്ങളിലെ തീരശോഷണം വിഴിഞ്ഞം പദ്ധതി മൂലമാണെന്ന് പറയാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള തീരത്ത് ഉണ്ടായ ചുഴലിക്കാറ്റുകളും ന്യൂനമർദ്ദവുമാണ് തീരശോഷണത്തിന് പ്രധാന കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുറമുഖ നിർമാണം നിർത്തണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കി. പദ്ധതി നിർത്തിവെയ്ക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാനും ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം പദ്ധതി മൂലം മത്സ്യത്തൊഴിലാളികളുടെ ജീവിതം പെരുവഴിയിലായെന്നും സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിരുന്ന പുനരധിവാസം ഉൾപ്പെടെയുളള വാഗ്ദാനങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങിയത്. സമരം ആസൂത്രിതമാണെന്നും സമരത്തിന് പിന്നിൽ വിദേശസ്വാധീനം ഉണ്ടെന്നും ഉൾപ്പെടെയുളള ആരോപണങ്ങളും ഉയരുന്നുണ്ട്.
Discussion about this post