രാഹുൽ ഗാന്ധിയുടെ പരാജയങ്ങൾ തുറന്നു കാട്ടിയാണ് കോൺഗ്രസിൽ നിന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് രാജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ പരാജയങ്ങൾ തുറന്നുകാട്ടി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള കത്താണ് അദ്ദേഹം നൽകിയത്. രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതാണ് പാർട്ടി തകർന്നപോയതിലുള്ള പ്രധാന കാരണമെന്ന് ആസാദ് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന നേതാക്കളെ ആസൂത്രിതമായി അകറ്റിനിർത്തൽ, ആസാദിന്റെ കർമപദ്ധതി നടപ്പാക്കാത്തത്, ജി 23 നേതാക്കളെ അപമാനിച്ചവരെ അനുമോദിക്കൽ, പ്രസിഡന്റല്ലാതിരുന്നിട്ടും കോൺഗ്രസിന്റെ നിയന്ത്രണം രാഹുലിൻറെ കയ്യിലായിരുന്നു, പാർട്ടിയിൽ ആധിപത്യം നിലനിർത്താൻ വ്യാജ തിരഞ്ഞെടുപ്പ് പ്രക്രിയ സൃഷ്ടിച്ചു, ഇതെല്ലാമാണ് ആസാദ് തുറന്നു കാണിക്കുന്നത്.
രാഹുൽ ഗാന്ധിയെകുറിച്ച് ഗുലാം നബി ആസാദ് വെളിപ്പെടുത്തിയ 10 രഹസ്യങ്ങൾ ഇതാണ്;
1. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം പാർട്ടിയിലെ മുതിർന്ന നേതാക്കൾ എല്ലാം വിട്ടുനിന്നു
“നിർഭാഗ്യവശാൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ച് 2013-ൽ രാഹുലിനെ വൈസ് പ്രസിഡന്റായി നിയമിച്ചതിന് ശേഷം, മുമ്പ് നിലവിലുണ്ടായിരുന്ന മുഴുവൻ ജനാധിപത്യ സംവിധാനവും അദ്ദേഹം തകർത്തു. മുതിർന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും ഒഴിവാക്കി, അനുഭവപരിചയമില്ലാത്ത ഒരു പുതിയ കൂട്ടം പിശാചുക്കളാണ് പാർട്ടിയുടെ കാര്യങ്ങൾ പിന്നീട് കൈകാര്യം ചെയ്തത്.
2. രാഹുൽ ഗാന്ധി വലിച്ചുകീറിയ ഓർഡിനൻസ് കോൺഗ്രസ് കോർ ഗ്രൂപ്പ് അംഗീകരിച്ചു
2013 സെപ്തംബറിൽ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് യുഎസിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നതിനിടെ, ശിക്ഷിക്കപ്പെട്ട എംഎൽഎമാരെയും എംപിമാരെയും സംരക്ഷിക്കുന്നതിനുള്ള ഓർഡിനൻസിന്റെ പകർപ്പ് രാഹുൽ ഗാന്ധി കീറിക്കളഞ്ഞു. “പ്രസ്തുത ഓർഡിനൻസ് കോൺഗ്രസ് കോർ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ ഐകകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. ഈ ‘ബാലിശമായ’ പെരുമാറ്റം പ്രധാനമന്ത്രിയുടെയും ഇന്ത്യൻ സർക്കാരിന്റെയും അധികാരത്തെ പൂർണ്ണമായും അട്ടിമറിച്ചു”.
3. ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിൽ രാഹുൽ ഗാന്ധി പരാജയപ്പെട്ടു
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ വിശദമായ പ്രവർത്തന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇത് സിഡബ്ല്യുസി അംഗീകരിച്ചതായും ഗുലാം നബി ആസാദ് വെളിപ്പെടുത്തി. നിർഭാഗ്യവശാൽ, ഈ ശുപാർശകൾ നടപ്പാക്കാൻ 2013 മുതൽ നിങ്ങളോടും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയോടും ഞാൻ ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടും കഴിഞ്ഞ 9 വർഷമായി ഈ പദ്ധതികൾ എഐസിസിയുടെ വേസ്ററ് കുട്ടയിൽ കിടക്കുന്നു. അത് പരിശോധിക്കാൻ പോലും ആരും ശ്രമിച്ചില്ല.
4. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതിന് മുമ്പ് മുതിർന്ന നേതാക്കളെ രാഹുൽ ഗാന്ധി അപമാനിച്ചു
2019ലെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്. വിപുലീകൃത വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പാർട്ടിക്ക് ജീവൻ നൽകിയ എല്ലാ മുതിർന്ന പാർട്ടി പ്രവർത്തകരെയും രാഹുൽ അപമാനിച്ചു. എല്ലാം നശിപ്പിച്ച് രാഹുൽ പടിയിറങ്ങിയതിന് ശേഷം നിങ്ങൾ (സോണിയ ഗാന്ധി) കോൺഗ്രസ് അധ്യക്ഷയായി ചുമതലയേറ്റു. അതിനുശേഷം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇതുവരെ നടന്നിട്ടില്ല.
5. റിമോട്ട് കൺട്രോൾ വഴിയാണ് രാഹുൽ ഗാന്ധി പാർട്ടിയെ നിയന്ത്രിക്കുന്നത്
“യുപിഎ സർക്കാർ തകരാനുണ്ടായ പ്രധാന കാരണം റിമോർട്ട് കൺട്രോൾ മോഡൽ ഭരണമായിരുന്നു. ‘റിമോട്ട് കൺട്രോൾ മോഡൽ’ ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും തകർത്തു. നിങ്ങൾ ഒരു നാമമാത്ര വ്യക്തിത്വമാണെങ്കിലും പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നത് രാഹുൽ ഗാന്ധിയോ അദ്ദേഹത്തിന്റെ സുരക്ഷാ ഗാർഡുകളോ ആണ്. മൻമോഹൻ സിംഗ് ഭരണത്തിന് ചുക്കാൻ പിടിച്ചിട്ടുണ്ടെങ്കിലും ഗാന്ധിമാർ ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ ഇടപെട്ടുവെന്ന ആരോപണത്തെക്കുറിച്ചുള്ള പരാമർശമായിരുന്നു ഇത്.
6. ജി23 നേതാക്കളെ അപമാനിച്ചവരെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു
2020 ഓഗസ്റ്റിൽ, ഞാനും മുൻ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പടെയുള്ള മറ്റ് 22 മുതിർന്ന സഹപ്രവർത്തകരും പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ താങ്കൾക്ക് കത്തെഴുതി. എന്നാൽ ഇതിനെതിരെ ഒരു കൂട്ടം ആളുകളെ ഞങ്ങൾക്കെതിരെ തിരിക്കാൻ രാഹുൽ പണിയെടുത്തു. ഏറ്റവും അപരിഷ്‌കൃതമായ രീതിയിൽ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തു.വാസ്‌തവത്തിൽ എഐസിസി ഒന്ന് ഒരു കൂട്ടം ആളുകളാൽ നടത്തപ്പെടുന്ന സ്ഥാപനമാണ്. ആ സംഘത്തിന്റെ നിർദേശപ്രകാരം ജമ്മുവിൽ വെച്ച് എന്റെ ശവസംസ്‌കാര ഘോഷയാത്ര നടത്തി.ഈ അച്ചടക്കലംഘനം നടത്തിയവരെ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറിമാരും ആദരിച്ചു. രാഹുൽ ഗാന്ധി വ്യക്തിപരമായി അവരെ ആദരിച്ചു.”
7.അടുപ്പക്കാരെ കോൺഗ്രസ് നേതൃത്വം പിന്തുണയ്ക്കുന്നു
നിർഭാഗ്യവശാൽ കോൺഗ്രസ് പാർട്ടിയിലെ സ്ഥിതിഗതികൾ തിരിച്ചുവരാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. അടുപ്പക്കാരെ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നു, ഈ പരീക്ഷണം പരാജയപ്പെടാൻ വിധിക്കപ്പെട്ടതാണ്, കാരണം പാർട്ടി പൂർണ്ണമായും നശിച്ചു കഴിഞ്ഞു. ഇനി സാഹചര്യം വീണ്ടെടുക്കാൻ കഴിയില്ല. മാത്രമല്ല, ‘തിരഞ്ഞെടുക്കുന്ന നേതാവ് ‘ ഒരു ചരടിലെ പാവയല്ലാതെ മറ്റൊന്നുമല്ല. ഔപചാരികമായി പ്രസിഡന്റായി ചുമതലയേൽക്കുന്നതിൽ രാഹുൽ വിമുഖത പ്രകടിപ്പിക്കും. എങ്കിലും രാഹുൽ ഗാന്ധി പാർട്ടിയെ മൈക്രോമാനേജ് ചെയ്യുന്നത് തുടരും.
8.രാഹുൽ ഗാന്ധി ഗൗരവമില്ലാത്ത വ്യക്തിയാണ്
“നിർഭാഗ്യവശാൽ, ദേശീയ തലത്തിൽ, ബിജെപിക്ക് രാഷ്ട്രീയ ഇടവും സംസ്ഥാന തലത്തിലുള്ള ഇടം പ്രാദേശിക പാർട്ടികൾക്കും ഞങ്ങൾ വിട്ടുകൊടുത്തു. കഴിഞ്ഞ 8 വർഷമായി നേതൃത്വം പാർട്ടിയുടെ ചുക്കാൻ ഗൗരവമില്ലാത്ത ഒരു വ്യക്തിയിൽ തളച്ചിടാൻ ശ്രമിച്ചതിനാലാണ് ഇതെല്ലാം സംഭവിച്ചത്. “. രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തെ വിമർശിച്ചായിരുന്നു ആസാദിൻറെ ഈ പരാമർശം,
9. കോൺഗ്രസ് നേതൃത്വം കപട തിരഞ്ഞെടുപ്പ് പ്രക്രിയയാണ് നടത്തുന്നത്
കോൺര്സിൻറെ മുഴുവൻ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയും കാപട്യമാണ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ അവസ്ഥയ്ക്ക് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വമാണ് ഉത്തരവാദികളെന്നും ചൂണ്ടിക്കാട്ടി. “ഒരുകാലത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും നേടിയെടുക്കുകയും ചെയ്ത ഒരു ദേശീയ പ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങൾ ആണ് ഇന്ന് നിലനിൽക്കുന്നത്. ഇതിൽ എഐസിസി നേതൃത്വത്തിന് പൂർണ ഉത്തരവാദിത്തമുണ്ട്.
10.രാഹുൽ ഗാന്ധിയുടെ കീഴിലുള്ള കോൺഗ്രസിന് പോരാടാനുള്ള ഇച്ഛാശക്തി നഷ്ടപ്പെട്ടു
“ഇന്ത്യയ്‌ക്ക് അനുയോജ്യമായത് എന്താണെന്ന് മനസ്സിലാക്കി അതിനായി പോരാടാനുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇച്ഛാശക്തിയും കഴിവും നഷ്ടപ്പെട്ടു. വാസ്തവത്തിൽ, ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നതിന് മുമ്പ് നേതൃത്വം കോൺഗ്രസ് ജോഡോ അഭ്യാസം നടത്തേണ്ടതായിരുന്നു.












