സ്വന്തമായി കെട്ടിടവും സൗകര്യങ്ങളുമുണ്ടായിട്ടും അത് പൂട്ടിയേൽപ്പിച്ച് വാടകക്കെട്ടിടത്തിലേക്ക് ചേക്കേറാനൊരുങ്ങി സംസ്ഥാന ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം. റെയ്ഡുകളുടെയും പരിശോധനകളുടെയും രഹസ്യാത്മകത ചോർന്നുപോകാതിരിക്കാനാണ് ഈ അപൂർവ്വ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.ഇതിനോടകം തന്നെ സംസ്ഥാനത്താകെ അഞ്ചോളം ഓഫീസുകൾ വാടകക്കെട്ടിടങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചുകഴിഞ്ഞു.
കൊല്ലം നഗരഹൃദയത്തിൽ സർക്കാർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ജിഎസ്ടി ഇന്റലിജൻസ് ഓഫീസാണ് പ്രതിമാസം 30,866 രൂപ വാടക നിശ്ചയിച്ച് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത് .കൊല്ലത്തെ ഓഫീസ് മാറ്റത്തിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ് . മറ്റ് പല ജിഎസ്റ്റി ഓഫീസുകൾക്കുമൊപ്പം ഒരേ കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോൾ നികുതി വെട്ടിപ്പുകാർക്കെതിരെയുള്ള ഇന്റലിജൻസ് നീക്കങ്ങളും റെയ്ഡ് വിവരങ്ങളും എളുപ്പത്തിൽ ചോരാൻ സാധ്യതയുണ്ടെന്നാണ് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത തരത്തിലുള്ള വാടകക്കെട്ടിടങ്ങളിലേക്ക് പ്രവർത്തനം മാറ്റുന്നതിലൂടെ രഹസ്യാത്മകത നിലനിർത്താൻ സാധിക്കുമെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ വാദം. അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വന്തം കെട്ടിടങ്ങൾ ഒഴിവാക്കി വൻതുക വാടക നൽകുന്നതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.












