ഹൈദരാബാദ്: റേഷൻ കടയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തെലങ്കാനയിൽ വിവിധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നിർമ്മല സീതാരാമൻ ബിർകൂരിലെ ഒരു റേഷൻ കടയിൽ പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു ഇക്കാര്യം ശ്രദ്ധയിൽപെട്ടത്.
റേഷൻ കടകൾ വഴി രാജ്യത്തെ പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു നിർമ്മല സീതാരാമൻ പ്രധാനമന്ത്രിയുടെ മാത്രം ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്തത്. ഒപ്പമുണ്ടായിരുന്ന കാമറെഡ്ഡി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറോട് എന്ത് കൊണ്ടാണ് പ്രധാനമന്ത്രിയുടെ മാത്രം ചിത്രം ഇവിടെ ഒഴിവാക്കിയെന്ന് മന്ത്രി ചോദിച്ചു. എ്ന്നാൽ കളക്ടർക്ക് ഇതിന് വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളും ഏറ്റെടുത്തു.
2020 മാർച്ച് ഏപ്രിൽ മാസം മുതൽ 30-35 രൂപ വരെ കിലോയ്ക്ക് വില വരുന്ന അരി സൗജന്യമായിട്ടാണ് കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകുന്നത്. ഇതിൽ സംസ്ഥാനത്തിന്റെ യാതൊരു സംഭാവനയും ഇല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിർമ്മല സീതാരാമന്റെ പ്രവൃത്തിയെ വിമർശിച്ച് ടിആർഎസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഉന്നത ഓഫീസുകളിൽ ഇരിക്കുന്നവരുടെ ഇത്തരം പെരുമാറ്റം ഐഎഎസ് ഓഫീസർമാരുടെ ആത്മവിശ്വാസം തകർക്കുമെന്നായിരുന്നു ടിആർഎസ് മന്ത്രി കെടി രാമറാവുവിന്റെ വിമർശനം. അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ നിർമ്മല സീതാരാമന്റെ പ്രവൃത്തിക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.
Discussion about this post