തിരുവനന്തപുരം: ഓണനാളുകളിൽ ഇടതടവില്ലാതെ പെയ്യുന്ന മഴയുടെ ആശങ്കയിലാണ് കേരളം. ഉത്രാടപ്പാച്ചിലും തിരുവോണവുമൊക്കെ ചക്രവാതച്ചുഴിയിലും ലഘുമേഘ വിസ്‌ഫോടനത്തിലുമൊക്കെ മുങ്ങുന്ന ലക്ഷണങ്ങളാണ് കാണുന്നത്. എറണാകുളം അടക്കമുളള പല ജില്ലകളിലും മഴയ്ക്ക് ശമനമായിട്ടില്ല. ഉത്രാടപ്പാച്ചിലിന് ഒരുങ്ങവേ വിപണിയിലും തണുത്ത പ്രതികരണമാണ്.
കൊറോണയുടെ ഭീതിയൊഴിഞ്ഞ ഓണക്കാലത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാനുളള ഒരുക്കത്തിലായിരുന്നു വ്യാപാരികൾ. എന്നാൽ ഓണം അടുപ്പിച്ച് ഉണ്ടാവേണ്ട കച്ചവടത്തിന്റെ പകുതിപോലും ഇക്കുറി ഉണ്ടായിട്ടില്ലെന്ന ആശങ്കയാണ് വ്യാപാരികൾ പങ്കുവെയ്ക്കുന്നത്. രണ്ടാഴ്ച മുൻപ് ദിവസങ്ങളോളം നീണ്ട മഴ ഓണദിവസങ്ങളിൽ മാറി നിൽക്കുമെന്ന പ്രതീക്ഷയിൽ മിക്കവരും ഓണക്കച്ചവടം ലക്ഷ്യമിട്ട് ചരക്കുകൾക്കും ഓർഡർ നൽകി. എന്നാൽ മൂന്ന് ദിവസമായി തുടരുന്ന മഴ ഇവരുടെ പ്രതീക്ഷകൾ വെളളത്തിലാക്കിയിരിക്കുകയാണ്.
ഉത്രാട ദിനത്തിൽ സാധാരണയായി ഓണ വിപണിയിൽ കച്ചവടം പൊലിക്കുന്ന ദിവസമാണ്. എന്നാൽ മഴ മാറി മാനം തെളിയണേയെന്ന പ്രാർത്ഥനയിലാണ് വ്യാപാരികൾ. ഓണനാളുകളെ ഇങ്ങനെ മഴയിൽ മുക്കിയ കാലം അടുത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും പൊതുജനങ്ങളും ഒരേപോലെ പറയുന്നു. വസ്ത്രവിപണിയിലും ആഭരണ വിപണിയിലും പലചരക്ക് പച്ചക്കറി വിപണികളിലും ഓണത്തിന്റേതായ തിരക്കും കച്ചവടവും ഇതുവരെ അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. ഓഫീസുകളിലെ ഓണാഘോഷത്തിന്റെ പകിട്ടൊഴിച്ചാൽ പല പൊതു പരിപാടികളും മഴ മൂലം മുടങ്ങിപ്പോയ സ്ഥിതിയാണ്
വരുന്ന മണിക്കൂറുകളിലും കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.
Discussion about this post