തിരുവനന്തപുരം: ഓണച്ചിലവും കിറ്റിന്റെ ബാദ്ധ്യതയും ശമ്പളവുമൊക്കെയായി 15,000 കോടി രൂപ ചിലവഴിച്ച് ഖജനാവ് കാലിയാക്കിയ സർക്കാരിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകർക്ക് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്. ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണെന്നും കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ലെന്നുമാണ് സിപിഎം കേന്ദ്ര കമ്മറ്റിയംഗം കൂടിയായ ഐസക്ക് പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തോമസ് ഐസക്ക് സാമ്പത്തിക നിരീക്ഷണങ്ങൾ പങ്കുവെക്കുന്നത്. ധനമന്ത്രി പറഞ്ഞത് പോലെ കേന്ദ്രത്തിൽ നിന്നുള്ള റവന്യു കമ്മി ഗ്രാൻറ് ലഭിച്ചുവെന്നും മാധ്യമക്കാർ സൃഷ്ടിച്ച പ്രതിസന്ധി ആവിയായെന്നും തോമസ് ഐസക്ക് പറയുന്നു.
ഓണച്ചിലവിന്റെ പേരിൽ സർക്കാർ നടത്തിയ ധൂർത്തിനെ മാദ്ധ്യമങ്ങൾ വിമർശിച്ചിരുന്നു. 15,000 കോടി രൂപ ചിലവാക്കിയതോടെ ഖജനാവ് കാലിയായെന്നും കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാനുളള വിഹിതത്തിലാണ് ഇനി പ്രതീക്ഷയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐസക്കിന്റെ വിശദീകരണം. മദ്യവരുമാനവും ഇന്ധന നികുതി വരുമാനവും സ്റ്റാമ്പ് ഡ്യൂട്ടി അടക്കമുളള വരുമാനങ്ങളും നിലച്ച കോവിഡ് കാലവുമായി താരതമ്യം ചെയ്താണ് ഐസക്ക് രണ്ടാം പിണറായി സർക്കാരിന്റെ ധൂർത്തിനെ ന്യായീകരിക്കുന്നതെന്നതാണ് ഏറെ അതിശയകരം.
2019-20 ൽ 234 ദിവസം ട്രഷറിയിൽ പണം തികയാതെ റിസർബാങ്കിൽ നിന്നും വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസ് എടുക്കേണ്ടി വന്നു. 54 ദിവസം അഡ്വാൻസ് പരിധിയായ 1400 കോടി രൂപ മറികടന്ന് വായ്പ എടുക്കേണ്ടി വന്നത് കൊണ്ട് ഓവർ ഡ്രാഫ്റ്റിലായി. 2020-21ൽ 195 ദിവസം വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസിലായി. 34 ദിവസം ഓവർ ഡ്രാഫ്റ്റിലായി. കോവിഡ് കാലത്ത് ജനങ്ങളുടെ വരുമാനം ഇല്ലാതാവുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തപ്പോൾ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നുവെന്നും ഐസക്ക് തുറന്നുപറയുന്നു.
ഒന്നര ലക്ഷം കോടി രൂപയാണ് സംസ്ഥാന സർക്കാരുകളുടെ ഖജനാവിൽ 2020 മാർച്ചിൽ മിച്ചമായി ഉണ്ടായിരുന്നത്. ഈ ഒന്നര ലക്ഷം കോടി രൂപ ഇന്ത്യ സർക്കാരിൻറെ ബോണ്ടുകളിൽ നിക്ഷേപിച്ച് റവന്യു കമ്മി കുറച്ച് നിർത്താനാണ് മറ്റ് സംസ്ഥാനങ്ങളുടെ നിയോ ലിബറൽ യുക്തി പ്രേരിപ്പിച്ചത്.
എന്നാൽ കേരളം പണം ഇല്ലായെന്നത് കൊണ്ട് ഒരു ആവശ്യവും വേണ്ടെന്ന് വെച്ചില്ല. വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസും ഓവർ ഡ്രാഫ്റ്റും പ്രശ്‌നമെ അല്ല. അവയായിരുന്നില്ല അഭിമാന പ്രശ്‌നം. ജനങ്ങളുടെ സുരക്ഷയായിരുന്നു കേരളത്തിൻറെ അഭിമാനമെന്നും തോമസ് ഐസക്ക് പറയുന്നു. എന്നാൽ കൊറോണക്കാലത്ത് മറ്റ് സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ ജനങ്ങൾക്ക് സാമ്പത്തിക പിന്തുണയും കരുതലും ഉറപ്പാക്കിയപ്പോൾ കേരളത്തിന് കാര്യമായ നടപടികൾ സ്വീകരിക്കാനായില്ലെന്ന യാഥാർത്ഥ്യം തോമസ് ഐസക്ക് സൂചിപ്പിച്ചിട്ടില്ല.
വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസിന് റിപ്പോ റേറ്റ് പലിശയേയുള്ളു. അതായത് അന്ന് 3.5 ശതമാനം. ഇത്ര താഴ്ന്ന പലിശക്കുള്ള 1400 കോടി രൂപ എന്തിന് വേണ്ടെന്ന് വയ്ക്കണം? കൂടാതെ ഇത്രയും വായ്പ എടുക്കാനുള്ള അവകാശം വി.എസ്. അച്യുതാനന്ദൻ സർക്കാരിൻറെ കാലത്ത് നേടിയെടുത്തതാണെന്നും ഐസക്ക് സ്ഥാപിക്കുന്നു.
അന്ന് കേരളത്തിൻറെ വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസ് പരിധി 600 കോടി രൂപയായിരുന്നു. സിങ്കിംഗ് ഫണ്ടിലേക്ക് ആ സർക്കാരിൻറെ കാലത്ത് എല്ലാ വർഷവും പണം നിക്ഷേപിച്ചതിൻറെ ഭാഗമായിട്ടാണ് ആനുപാതികമായി കൂടുതൽ വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസ് വായ്പ എടുക്കാനുള്ള അവകാശം കിട്ടിയത്. അത് ഉപയോഗപ്പെടുത്തുന്നത് എന്തോ വലിയ അപരാധം എന്ന മട്ടിലാണ് ചില പത്രക്കാരുടെ എഴുത്തെന്നും ഐസക്ക് കുറ്റപ്പെടുത്തുന്നു.
ഏതായാലും അന്ന് ഖജനാവ് തകരുന്നുയെന്ന് ആരും പരിഭ്രാന്തരായില്ല. ഒരു മാധ്യമവും ഖജനാവ് കാലിയായി എന്ന് തലക്കെട്ട് നിരത്തിയുമില്ല. എന്നാൽ ഇപ്പോൾ ഓണക്കാലത്ത് കേരളത്തിലെ ട്രഷറി വെയ്‌സ് ആൻറ് മീൻസ് അഡ്വാൻസിലായി. ചിലപ്പോൾ ഓവർഡ്രാഫ്റ്റ് ആകുമെന്ന സ്ഥിതി വന്നു. എന്താണ് മാധ്യമ കോലാഹലം! എന്താണ് ഈ ഭാവമാറ്റത്തിന് കാരണം? കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻറെ വായ്പ പരിധി വെട്ടികുറക്കുന്നതിന് കേന്ദ്രം കുതന്ത്രങ്ങൾ മെനഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനുള്ള അന്തരീക്ഷ സൃഷ്ടിക്കുള്ള പ്രചാരണമാണ് ചില മാധ്യമങ്ങളെ കൈക്കലാക്കി ചില തൽപ്പര കക്ഷികൾ നടത്തി കൊണ്ടിരിക്കുന്നതെന്നാണ് ഐസക്കിന്റെ വിലയിരുത്തൽ.
Discussion about this post