തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തിന്റെ രൂപത്തെപ്പറ്റി വിശദീകരിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഭാരത് ജോഡോ യാത്ര കേരളത്തിൽ നടക്കുന്നത് 18 ദിവസമാണ്. അതേസമയം, യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയിൽ വെറും രണ്ട് ദിവസം മാത്രമാണ് രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര നടക്കുന്നത്. ഇതിനോടകം തന്നെ മറ്റ് പാർട്ടികൾ കോൺഗ്രസിന്റെ ഈ നിലപാടിനെ വിമർശിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു. അതിന് വ്യക്തമായ ഒരു കാരണം പറയുവാൻ കോൺഗ്രസ് നേതാക്കൾ ഇതുവരെ തയ്യാറായിട്ടുമില്ല. ഈ വിമർശനങ്ങൾക്കിടെയാണ് സംഭവത്തിൽ വിചിത്രമായ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്ത് എത്തിയിരിക്കുന്നത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് കേരളത്തിലെന്തു കൊണ്ട് കൂടുതൽ ദിവസം യാത്ര നടത്തുന്നു എന്നതിന് ഷമ മുഹമ്മദ് വിശദീകരണം നൽകിയിരിക്കുന്നത്. കേരളം വെർട്ടിക്കലായ സംസ്ഥാനമാണെന്നും അതിനാലാണ് കാൽനടയാത്രയ്ക്ക് കേരളം തിരഞ്ഞെടുത്തത് എന്നുമാണ് കോൺഗ്രസ് നേതാവിന്റെ വിചിത്രമായ വിശദീകരണം. കാൽനട യാത്ര ആയതിനാൽ നടക്കാൻ എളുപ്പമുള്ള സംസ്ഥാനങ്ങൾ നോക്കിയാണ് തിരഞ്ഞെടുത്തതെന്ന് ഇവർ പറയുന്നു.
സ്‌ട്രെയിറ്റ് ലൈനായാണ് തങ്ങൾ പോകുന്നത്. കേരളം വെർട്ടിക്കലായ സംസ്ഥാനമാണ്, യുപിയാകട്ടെ ഹൊറിസോണ്ടലായ സംസ്ഥാനവും. എവിടെയാണോ നടക്കാൻ പറ്റുന്ന റൂട്ട് ഞങ്ങൾ ആ റൂട്ടിലാണ് നടക്കുന്നതെന്ന് ഷമാ മുഹമ്മദ് ഫെയ്‌സബുക്ക് ലൈവിൽ പറഞ്ഞു. ജനങ്ങളെ അസ്വസ്ഥമാക്കേണ്ട എന്ന് കരുതിയാണ് ചില റൂട്ടുകൾ തിരഞ്ഞെടുക്കുന്നത്. ആ റൂട്ടുകളെല്ലാം പദ യാത്രകൾക്കുള്ള റൂട്ട് ആണ്. കേരളത്തിൽ യാത്ര ചെയ്യുന്നതിനെ സിപിഎമ്മും ബിജെപിയും വിമർശിക്കുന്നത് ഭാരത് ജോഡോ യാത്രയെ അവർ പേടിക്കുന്നതു കൊണ്ടാണെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർക്കുന്നു.
Discussion about this post