ന്യൂഡൽഹി: 2023-ലെ എസ് സി ഒ ഉച്ചകോടി പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് . ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയുടെ വിപുലീകൃത സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ തുടർന്നായിരുന്നു ഷി ജിൻപിംഗിൻറെ പ്രസ്താവന.
“അടുത്ത വർഷം എസ്‌സിഒയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയെ ഞാൻ അഭിനന്ദിക്കുന്നു,” ചൈനീസ് പ്രസിഡന്റ് ഉച്ചകോടിക്കിടെ പ്രസ്താവനയിൽ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പുടിനും ഇന്ത്യയെ അഭിനന്ദിച്ചു.
കോവിഡ് -19 മഹാമാരിക്ക് ശേഷം ലോകം സാമ്പത്തിക വീണ്ടെടുക്കലിന്റെ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണ്. ഇതിൽ എസ്‌സിഒയുടെ പങ്ക് വളരെ പ്രധാനമാണെന്ന് 22-ാമത് എസ്‌സിഒ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. ആഗോള ജിഡിപിയുടെ 30 ശതമാനം സംഭാവന ചെയ്യുന്നത് ഈ കൂട്ടായ്മയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉക്രെയ്‌നിൽ നിലനിൽക്കുന്ന പ്രതിസന്ധിയും, കോവിഡ് മഹാമാരിയും ആഗോള വിതരണ ശൃംഖലയെ തടസ്സങ്ങളിലേക്ക് നയിച്ചു. ഊർജ്ജ, ഭക്ഷ്യ പ്രതിസന്ധികളിലേക്കാണ് ഇത് ലോകത്തെ എത്തിച്ചത്. അതിനാൽ, ഈ മേഖലയിൽ “വിശ്വസനീയവും പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂർണ്ണവുമായ” വിതരണ ശൃംഖലകൾ വികസിപ്പിക്കാൻ എസ്‌സിഒ ശ്രമിക്കണമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
പാശ്ചാത്യ ആഗോള സ്വാധീനത്തിന് വെല്ലുവിളിയായി ഉയർത്തിക്കാട്ടുന്ന പ്രാദേശിക രാജ്യങ്ങൾ അന്താരാഷ്ട്ര ക്രമം പുനഃക്രമീകരിക്കണമെന്ന് ഷി ജിൻപിംഗ് അംഗങ്ങൾ “സീറോ-സം ഗെയിമുകളും ബ്ലോക്ക് രാഷ്ട്രീയവും ഉപേക്ഷിക്കണമെന്നും, ഐക്യരാഷ്ട്രസഭയുടെ കേന്ദ്രമായ അന്താരാഷ്ട്ര സംവിധാനത്തെ ഉയർത്തിപ്പിടിക്കണമെന്നും ഷി ഉച്ചകോടിയിൽ പറഞ്ഞു.കൂടുതൽ നീതിയുക്തവും യുക്തിസഹവുമായ ദിശയിൽ അന്താരാഷ്ട്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഷി യോഗത്തിൽ ആവശ്യപ്പെട്ടു.
2017-ൽ ആണ് ഇന്ത്യയും പാകിസ്ഥാനുംഎസ് സി ഒ ഗ്രൂപ്പിൽ അംഗത്വം നേടിയത്. 2021-ൽ ടെഹ്‌റാനെ ഒരു പൂർണ്ണ അംഗമായി അംഗീകരിക്കാനുള്ള തീരുമാനത്തോടെ, എസ് സി ഒ ആഗോള ജിഡിപിയുടെ 30 ശതമാനവും ലോക ജനസംഖ്യയുടെ 40 ശതമാനവും വഹിക്കുന്ന ഏറ്റവും വലിയ ബഹുമുഖ സംഘടനകളിലൊന്നായി മാറി.
എസ്‌സിഒയിൽ നിലവിൽ എട്ട് അംഗരാജ്യങ്ങളാണ് ഉള്ളത്. ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കാണ് അംഗത്വം ഉള്ളത്. പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിക്കാൻ താൽപ്പര്യമുള്ള നാല് നിരീക്ഷക രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. അഫ്ഗാനിസ്ഥാൻ, ബെലാറസ്, ഇറാൻ, മംഗോളിയ എന്നീ രാജ്യങ്ങളാണ് അത്. അർമേനിയ, അസർബൈജാൻ, കംബോഡിയ, നേപ്പാൾ, ശ്രീലങ്ക, തുർക്കി എന്നീ രാജ്യങ്ങൾ എസ് സി ഒയുടെ സംഭാഷണ പങ്കാളി രാജ്യങ്ങളാണ്.
കോവിഡ് മഹാമാരി ലോകത്തെ ബാധിച്ചതിന് ശേഷമുള്ള ആദ്യ എസ്‌സിഒ ഉച്ചകോടിയാണിത്. ബിഷ്‌കെക്കിലാണ് അവസാനമായി എസ്‌സിഒ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി നടന്നത് 2019 ജൂണിലാണ്
Discussion about this post