തിരുവനന്തപുരം: നിയമസഭ തല്ലിപ്പൊളിച്ച വിഷയത്തിൽ പുതിയ ന്യായീകരണവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു. ജവഹർലാൽ നെഹ്റു, ദേശീയ നേതാക്കൾ പലരും ഭരണ രംഗത്ത് നിൽക്കുമ്പോൾ തന്നെ കോടതിയിലും കേസിലുമൊക്കെ പെട്ടിട്ടുണ്ട്. ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലേ. അതൊക്കെ സാധാരണമാണെന്നായിരുന്നു ജയരാജന്റെ ന്യായീകരണം.
രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ ഒട്ടനവധി കേസുകളുണ്ടാകും. അത് രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടാകുന്നതാണ്. അതിനെ രാഷ്ട്രീയമായി കണ്ട് സമീപിക്കുക എന്നതാണ് പൊതുവേ ഇടതുപക്ഷ രാഷ്ട്രീയക്കാർ ചെയ്യാറുള്ളതെന്നും ജയരാജൻ പറഞ്ഞു.
നിയമസഭയിലെ തല്ല് കേസിൽ ഇന്നാണ് ഇ പി ജയരാജൻ കോടതിയിൽ ഹാജരായത്. കേസിലെ മൂന്നാം പ്രതിയാണ് ഇടത് മുന്നണി കണ്വീനറായ ജയരാജൻ. കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് കോടതിയിൽ നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി അന്ന് ഹാജരായിരുന്നില്ല. തുടർന്ന്, ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ജയരാജന് കോടതി നിർദ്ദേശം നൽകുകയായിരുന്നു. കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്.
Discussion about this post