ഗാന്ധിനഗർ: രാജ്യത്തെ റെയിൽഗതാഗതത്തെ മാറ്റിമറിക്കുന്ന സെമി ഹൈസ്പീഡ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സർവ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഗാന്ധിനഗറിൽ നിന്നും അഹമ്മദാബാദിലെ കലുപൂര് റെയിൽവേ സ്റ്റേഷൻ വരെ വന്ദേഭാരത് തീവണ്ടിയിൽ പ്രധാനമന്ത്രി സഞ്ചരിക്കുകയും ചെയ്തു.
യുവാക്കളുടെയും വനിതാ സംരംഭകരുടെയും റെയിൽവേ ഉദ്യോഗസ്ഥരുടെയും ഒപ്പമായിരുന്നു വന്ദേഭാരതിലെ പ്രധാനമന്ത്രിയുടെ ആദ്യ യാത്ര. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഗാന്ധി നഗറിൽ നിന്ന് മുംബൈയിലേക്കാണ് ട്രെയിൻ സർവ്വീസ് നടത്തുക. ഒക്ടോബർ ഒന്ന് മുതലാണ് ട്രെയിനുകൾ സർവ്വീസ് തുടങ്ങുക. ഞായറാഴ്ച ഒഴികെയുളള എല്ലാ ദിവസങ്ങളിലും സർവ്വീസ് നടത്തും.
വിമാനത്തിൽ സഞ്ചരിക്കുന്നതിനെക്കാൾ 100 മടങ്ങ് ശബ്ദകോലാഹലം കുറവാണ് വന്ദേഭാരത് ട്രെയിനുകൾക്ക്. അതുകൊണ്ടു തന്നെ വിമാനയാത്ര ശീലമാക്കിയവർ പോലും ഇനി വന്ദേഭാരത് ട്രെയിനുകളെ ആശ്രയിക്കുമെന്ന് പ്രധാനമന്ത്രി അഹമ്മദാബാദിൽ പറഞ്ഞു.
ഇന്ന് വേഗതയെ ആണ് ഇന്ത്യ പരിഗണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിവേഗമുളള വികസനത്തിനും ഈ വേഗത അനിവാര്യമാണ്. റെയിൽവേയുടെ വേഗപരിധി ഉയർത്താനുളള നീക്കത്തിലും ഇത് കാണാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post