ന്യൂഡൽഹി: സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി സുപ്രിം കോടതി പരിഗണിച്ചു. ഹർജിയിൽ മറുപടി അറിയിക്കാൻ എതിർകക്ഷികൾക്ക് കോടതി നോട്ടീസയച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനൽ വഴി സ്വർണം കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറാണ് കേസിലെ പ്രധാന പ്രതി. പി എസ് സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരാണ് മറ്റ് പ്രതികൾ.
ഇഡിയുടെ ഹർജിയിൽ കേരള സർക്കാരിന്റെ മറുപടി അറിയിക്കാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് ആർ ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. കേസിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിനും കോടതി നോട്ടീസ് അയച്ചു.
അന്വേഷണത്തെ അട്ടിമറിക്കാൻ സർക്കാരിലെ സ്വാധീനമുപയോഗിച്ച് ശ്രമം നടന്നു എന്നാണ് ഇഡി ഹർജിയിൽ വ്യക്തമാക്കുന്നത്. ഓരോ ഘട്ടത്തിലും അന്വേഷണത്തിൽ സംസ്ഥാന മെഷിനറി ഇടപെടുന്നു എന്നതായിരുന്നു ഹർജി മറ്റ് സംസ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഇഡിയുടെ മറ്റൊരു വാദം.
” പ്രതികൾക്ക് വളരെ സ്വാധീനമുണ്ട്. സംസ്ഥാനത്ത് വിചാരണ തുടരുകയാണെങ്കിൽ, പ്രതികൾ തടസ്സങ്ങൾ സൃഷ്ടിക്കും. കൂടാതെ കൂട്ടുപ്രതികൾ സമ്മർദ്ദം ചെലുത്തുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും തെറ്റായ തെളിവുകൾ ഉണ്ടാക്കുകയും ചെയ്യു. അതുവഴി അന്വേഷണവും വിചാരണയും തടസ്സപ്പെടും,” ഇഡിയുടെ അപേക്ഷയിൽ വ്യക്തമാക്കുന്നു.
പ്രതിയായ സ്വപ്ന സുരേഷിനെ മുതിർന്ന ജയിൽ ഉദ്യോഗസ്ഥരെന്ന് കരുതുന്ന ചിലർ ജയിലിൽ വെച്ച് ഭീഷണിപ്പെടുത്തിയെന്ന് കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. സ്വപ്‌ന ഒരു പ്രധാന സാക്ഷിയാണെന്ന വസ്തുത വാദിച്ച മേത്ത, സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ സാധ്യമാകില്ലെന്ന് വ്യക്തമാക്കി. വമ്പൻമാർക്കെതിരെ നടത്തിയ പ്രസ്താവനകൾ പിൻവലിക്കാൻ നിരവധി പ്രതികൾ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ഇത് ബാധിക്കുമെന്നാണ് കേരളസർക്കാരിൻറെ വാദം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിക്കെതിരെ ഒക്ടോബർ ഒന്നിന് കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു
ഒന്നര വർഷത്തിലേറെയായി തങ്ങൾ നടത്തുന്ന അന്വേഷണം തടസ്സപ്പെട്ടതായി ഇഡി തെളിവുകൾ സഹിതം തെളിയിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിൻറെ മറ്റൊരു വാദം. ഇഡിയുടെ അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞ ഒരു സംഭവവും ഉണ്ടായിട്ടില്ല.
“അവർ സ്വതന്ത്രമായി സാക്ഷികളെ വിളിച്ചുവരുത്തി വിസ്തരിച്ചുകൊണ്ടിരിക്കുകയാണ്. സുപ്രധാന പദവികൾ വഹിക്കുന്ന പൊതുപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുന്നതിലൂടെ അവരെല്ലാം സഹകരിച്ചിട്ടുണ്ട്. ഇഡിക്ക് മുന്നിൽ സാക്ഷികൾ ഹാജരായപ്പോൾ ഒരു പ്രകടനമോ പൊതുയോഗമോ ഉണ്ടായിട്ടില്ല. സംസ്ഥാനത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ അന്വേഷണത്തിന് എല്ലാ സഹകരണവും ഉറപ്പു നൽകിയതാണെന്നും സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.
Discussion about this post