മലപ്പുറം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ മുങ്ങിയ സംഘടനയുടെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനെ തേടി മഞ്ചേരിയിലെ കാരാപറമ്പ് ഗ്രീൻവാലി അക്കാദമിയിൽ എൻഐഎയുടെ പരിശോധന. കൊച്ചിയിൽ നിന്നുളള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങിയ പരിശോധന ഏഴര മണിക്കൂറോളം നീണ്ടു. റൗഫുമായി ബന്ധമുളളവർ സ്ഥാപനത്തിലുണ്ടോയെന്നും അവിടെ എത്തിയിരുന്നോ എന്നും പരിശോധക സംഘം ചോദിച്ചറിഞ്ഞു. പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇവിടെ നടത്തിയ ക്ലാസുകളെക്കുറിച്ചുളള വിവരങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. റൗഫ് ഉൾപ്പെടെയുളളവർ ഗ്രീൻവാലിയിൽ ക്ലാസുകളെടുക്കാൻ എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു.
നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയെങ്കിലും റൗഫ് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇയാൾക്കായി നേരത്തെ മുതൽ പോലീസും എൻഐഎയും അന്വേഷണം നടത്തുന്നുണ്ട്. തീവ്രവാദ കേസാണ് റൗഫിനെതിരെ ഉളളത്. ഇതിലെ 12 ാം പ്രതിയാണ് ഇയാൾ. മാത്രമല്ല എൻഐഎയുടെ റെയ്ഡിൽ പ്രതിഷേധിച്ച് ഹർത്താൽ ആഹ്വാനം ചെയ്തത് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറും റൗഫുമാണെന്നും എൻഐഎ കണ്ടെത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ടിനൊപ്പം നിരോധിച്ച സംഘടനയായ ഇമാം കൗൺസിലിന്റെ നേതാവ് കരമന അഷ്‌റഫ് മൗലവിക്ക് ഗ്രീൻവാലിയിൽ പ്രത്യേക മുറി അനുവദിച്ചിരുന്നു. ഇവിടെയും സംഘം പരിശോധന നടത്തി.
Discussion about this post