ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുളള വോട്ടിംഗ് ഇന്ന്. വിവിധ സംസ്ഥാനങ്ങളിലായി 9000 ത്തിലധികം സംസ്ഥാന പ്രതിനിധികൾ ഉൾപ്പെടെ വോട്ട് രേഖപ്പെടുത്തും. രാഹുൽ ഗാന്ധി കർണാടകയിലെ ബെല്ലാരിയിലാണ് വോട്ട് ചെയ്യുക. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബെല്ലാരിയിൽ ക്യാമ്പ് ചെയ്യുന്ന രാഹുൽ ഇവിടെ സജ്ജീകരിച്ചിട്ടുളള പ്രത്യേക ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും ഉൾപ്പെടെ 67 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുളളത്. രഹസ്യ ബാലറ്റിലൂടെ നടത്തുന്ന വോട്ടെടുപ്പിന്റെ ഫലം 19 ന് അറിയാം. സംസ്ഥാനങ്ങളിലെ ബാലറ്റ് പേപ്പറുകൾ ഒന്നിച്ചാക്കിയാകും എണ്ണുകയെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന മല്ലികാർജ്ജുൻ ഖാർഗെയും തിരുവനന്തപുരം എംപി ശശി തരൂരുമാണ് മത്സരരംഗത്തുളളത്. ഇരുവരും കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് പ്രതിനിധികളോട് വോട്ട് അഭ്യർത്ഥിച്ചിരുന്നു.
കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ഇത് ആറാം തവണയാണ് വോട്ടെടുപ്പിലൂടെ പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. 24 വർഷത്തെ സമീപകാല ചരിത്രത്തിൽ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുളള ഒരാളെ പ്രസിഡന്റായി കണ്ടെത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെങ്കിലും ഇവരുടെ പൂർണ ആശീർവാദത്തോടെയാണ് സോണിയയുടെ വിശ്വസ്തനായ മല്ലികാർജ്ജുൻ ഖാർഗെയുടെ മത്സരം. വോട്ടഭ്യർത്ഥിക്കുന്ന അവസരങ്ങളിൽ ഉൾപ്പെടെ ഈ വേർതിരിവ് ശശി തരൂർ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്നുളള നേതാക്കളും ശശി തരൂരിനെ ഉപേക്ഷിച്ച് ഖാർഗെയ്ക്കാണ് പിന്തുണ പ്രഖ്യാപിച്ചത്.
രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടിംഗ്. സ്ഥാനാർത്ഥികളുടെ പേര് പതിച്ച ബാലറ്റ് പേപ്പറുകളിൽ ശരി അടയാളം ഇട്ടാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
Discussion about this post