പാലക്കാട്: സാധാരണക്കാരെ ഓടിച്ചിട്ടടിക്കുന്ന പോലീസുകാർ നാട്ടുകാരുടെ മാങ്ങയും സ്വർണ്ണവുമെല്ലാം മോഷ്ടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണ്ണക്കടത്തും ഡോളർക്കടത്തും നടത്തുന്ന ഭരണാധികാരികൾ ഉള്ളപ്പോൾ പോലീസ് അങ്ങനെയായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂവെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. പാലക്കാട് യുവമോർച്ച സംഘടിപ്പിച്ച അഭിനന്ദൻ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സർക്കാർ 10 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിൽ ആശംസകൾ അറിയിച്ചുകൊണ്ടാണ് അഭിനന്ദൻ സഭ സംഘടിപ്പിച്ചത്. സന്തോഷസൂചകമായി മധുരപലഹാരങ്ങളും വിതരണം ചെയ്തു. യഥാ രാജാ തഥാ പ്രജ എന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. പട്ടാളക്കാരെ വരെ ആക്രമിക്കുന്ന പോലീസാണിത്. ഇതിന് പിണറായി വിജയന്റെ പോലീസിന് കനത്ത വില നൽകേണ്ടി വരും. സരിത വെളിപ്പെടുത്തിയപ്പോൾ കേസെടുത്ത പോലീസ് എന്തുകൊണ്ടാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കാത്തതെന്ന് സുരേന്ദ്രൻ ചോദിച്ചു. സിപിഎം നേതാക്കൾക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിസർക്കാർ 10 ലക്ഷം പേർക്ക് തൊഴിലവസരം നൽകുന്നത് കേരളം മാതൃകയാക്കണം. 75,000 പേർക്കാണ് ആദ്യഘട്ടമായി പ്രധാനമന്ത്രി അവസരം നൽകിയത്. കേരളത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും തൊഴിൽ മേള നടന്നു. പറയുന്ന കാര്യങ്ങൾ ചെയ്യുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. ആളുകളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് വിദേശയാത്ര നടത്തി ജനങ്ങളെ പറ്റിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
യുവമോർച്ച ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ, ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ്, സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.
Discussion about this post