ഡൽഹി: ന്യൂനപക്ഷ നിർണ്ണയ മാർഗ്ഗരേഖയിൽ കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ ബോധിപ്പിച്ചു. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ന്യൂനപക്ഷങ്ങളെ നിർണ്ണയിക്കണമെന്നാവശ്യപ്പെടുള്ള ഹർജിയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ സുപ്രിംകോടതി ആരാഞ്ഞത്.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ നിയമത്തിലും, 1992 ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമനത്തിലും നിലപാടുകൾ അറിയിക്കണമെന്നും സുപ്രിംകോടതി നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. വളരെ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമായതിനാലാണ് സംസ്ഥാന സർക്കാരുകളുടെ നിലാപാടുകൾ സുപ്രിംകോടതി ഈ വിഷയത്തിൽ ആരാഞ്ഞത്.
എന്നാൽ നാളിതുവരെ ആയിട്ടും കേരളം ഉൾപ്പെടെയുള്ള 19 സംസ്ഥാനങ്ങൾ വിഷയത്തിൽ മറുപടി നൽകാൻ തയ്യാറായിട്ടില്ല. ഇക്കാര്യം ഇന്ന് ഹർജി പരിഗണിക്കവെ കേന്ദ്രസർക്കാർ സുപ്രിം കോടതിയെ അറിയിക്കുകയായിരുന്നു. വളരെ അടിയന്തരമായി വിഷയത്തിൽ മറുപടി നൽകാൻ സംസ്ഥാനസർക്കാരുകൾ തയ്യാറാവണമെന്ന് സുപ്രിംകോടതി അറിയിച്ചു.










