മോർബി : ഗുജറാത്തിലെ മോർബി പാലം അപകടത്തിൽ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി.നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് മോർബിയിൽ പാലം തകർന്ന സ്ഥലം സന്ദർശിച്ചത്. മച്ചു നദിയിൽ തിരച്ചിൽ നടത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പരിക്കേറ്റവരെ കാണാൻ മോർബിയിലെ സിവിൽ ആശുപത്രിയും പ്രധാനമന്ത്രി സന്ദർശനം നടത്തി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മോർബി ടൗണിലെ കേബിൾ തൂക്കുപാലം തകർന്ന് ആളുകൾ മച്ചു നദിയിലേക്ക് മുങ്ങിതാഴ്ന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 135 പേർ അപകടത്തിൽ കൊല്ലപ്പെട്ടു. 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മോർബിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഗാന്ധിനഗറിലെ രാജ്ഭവനിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ദുരന്തമുണ്ടായതു മുതൽ നടന്നുകൊണ്ടിരിക്കുന്ന രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രിയ്ക്ക് വിശദീകരണം നൽകി. ദുരന്തവുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ഊന്നൽ നൽകിയതായി പിഎംഒ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഉന്നതതല യോഗത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ, ആഭ്യന്തര മന്ത്രി ഹർഷ് സംഘവി, ഗുജറാത്ത് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംസ്ഥാന ആഭ്യന്തര വകുപ്പിലെയും ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അലംഭാവം കാണിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
പാലം തകർന്ന സംഭവം അന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാലം നവീകരിച്ച കമ്പനി, ടിക്കറ്റ് വിൽപ്പനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഒമ്പത് പേരെ സംഭവവുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്.










