ന്യൂഡൽഹി: രാജ്ഭവൻ ഉപരോധത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാവര്ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, 25,000 പേരാണ് രാജ്ഭവൻ മാർച്ചിൽ പ്രതിഷേധവുമായെത്തിയത് കേരളത്തിലെ ബാക്കിയുള്ള ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെ 25,000 പേരാണ് രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്തത്. അത്രയും പേർ മാത്രമാണ് സർക്കാരിനൊപ്പമുള്ളതെന്നും ശേഷിക്കുന്ന കേരളത്തിലെ ജനങ്ങൾ തനിക്കൊപ്പമാണെന്നും ആയിരുന്നു ഗവർണറുടെ വാക്കുകൾ. വിസിക്ക് സുരക്ഷ ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് കത്തെഴുതിയതില്‍ തെറ്റില്ല. ഏത് പൗരനും സുരക്ഷ ആവശ്യപ്പെട്ട് പോലീസിന് കത്തെഴുതാമെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു.
താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാൽ അപ്പോൾ രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധികളെ എല്ലാവരും മാനിക്കണം. അത് നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ വിരോധവുമില്ല. നിയമവിരുദ്ധമായി സർവകലാശാലകളുടെ കാര്യത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
Discussion about this post