ന്യൂഡൽഹി ∙ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ വടക്കുകിഴക്കൻ ഇന്ത്യയിൽ മതപരിവർത്തനത്തിന് ധനസഹായം ചെയ്യുന്നതായി വെളിപ്പെടുത്തൽ.അരുണാചൽ പ്രദേശിലെ സോഷ്യൽ ജസ്റ്റിസ് ഫോറമാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഓരോ ഇടപാടിനും ആനുപാതികമായി അമേരിക്കൻ ബാപ്റ്റിസ്റ്റ് മിഷന്റെ (എബിഎം) മതംമാറ്റ സംരംഭത്തിനു പണം കൊടുക്കുന്നുവെന്നാണ് ആരോപണം. ഓൾ ഇന്ത്യ മിഷൻ (എഐഎം) എന്ന സംഘടന വഴിയാണ് എബിഎം മതപരിവർത്തനം നടത്തുന്നതെന്നും ലേഖനം ആരോപിക്കുന്നു.വടക്കു കിഴക്കൻ ഇന്ത്യയിൽ 25,000 പേരെ ക്രിസ്ത്യാനികളാക്കിയെന്ന് അവരുടെ വെബ്‌സൈറ്റിൽ പരസ്യമായി അവകാശപ്പെട്ട അവരുടെ മുന്നണി സംഘടനയാണിത്.
ആർഎസ്എസ് മുഖപത്രമായ ‘ദി ഓർഗനൈസർ’ ലും ഇതു സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ ക്രോസ് കണക്‌ഷൻ’ എന്ന ലേഖനത്തിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്.ദേശീയ ബാലാവകാശ കമ്മിഷൻ വിശദീകരണം ചോദിച്ചപ്പോൾ തങ്ങളുടെ യുഎസ് ഓഫിസ് എഐഎമ്മിനു പണം നൽകുന്നതായി ആമസോൺ സമ്മതിച്ചതായാണ് ലേഖനത്തിൽ വ്യക്തമാക്കുന്നത്.
അടുത്തകാലത്ത് 10 സ്വീഡിഷ്, ജർമൻ സുവിശേഷകർ അസമിൽ അറസ്റ്റിലായിരുന്നു. ഇവർ അംസങ് വനമേഖലയിലെ 130 ഹിന്ദു കുടുംബങ്ങളിൽ 128 കുടുംബങ്ങളെ ക്രിസ്തുമതത്തിലേക്കു മാറ്റി. എഐഎമ്മിന്റെ മറ്റൊരു സംഘടനയായ കാൽവരി ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യയിലാകെ പ്രാർഥനാ ഭവൻ എന്ന പേരിൽ പള്ളികൾ സ്ഥാപിച്ച് ആളുകളെ ആകർഷിക്കുന്നു.
എന്നാൽ ഓൾ ഇന്ത്യ മിഷനുമായി ബന്ധമില്ലെന്നും ആരോപണം തെറ്റാണെന്നും ആമസോൺ ഇന്ത്യ വക്താവ് അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ‘ആമസോൺ സ്മൈൽ’ പദ്ധതി ഇന്ത്യയിലില്ല. മറ്റു രാജ്യങ്ങളിൽ പദ്ധതിയുടെ ഭാഗമായ ജീവകാരുണ്യസംഘടനകളുടെ താൽപര്യങ്ങളെ ‘ആമസോൺ സ്മൈൽ’ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വക്താവ് അറിയിച്ചു.
Discussion about this post