തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഫേസ്ബുക്ക് പേജിലൂടെ സിപിഎം ആണ് മന്ത്രിയുടെ പ്രഖ്യാപനം പുറത്തുവിട്ടത്. എന്നാൽ ആദിവാസി ക്ഷേമവുമായി ബന്ധപ്പെട്ട് സർക്കാർ കാണിക്കുന്ന അലംഭാവത്തിനെതിരെ രൂക്ഷ വിമർശനമാണ് പോസ്റ്റിന് താഴെ കമന്റുകളിൽ നിറയുന്നത്.
ആദ്യം മരത്തിന്റെ മുകളിൽ ഒക്കെ താമസിക്കുന്ന ആദിവാസികൾക്ക് നിലത്തു ഒരു വീട് ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടതെന്ന് ഒരാൾ കമന്റിൽ പറയുന്നു. റോഡ് സൗകര്യമില്ലാത്തതിനാൽ എയർ ആംബുലൻസിന് ഇറങ്ങാൻ എല്ലാ ഊരിലും ഹെലിപ്പാഡ് നിർമ്മിക്കണം വെറുതേ വാടകകൊടുക്കുന്ന ആ സാധനത്തിന് ഇവരെയും കൊണ്ട് പറക്കുകയും ചെയ്യാമെന്നാണ് മറ്റൊരാളുടെ പ്രതികരണം. പുതിയ പദ്ധതിയുടെ മറവിൽ ഫണ്ട് തട്ടാനാണോ ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുന്നവരുമുണ്ട്.
പട്ടികവർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രിയുടെ പേരിലുളള ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംസ്ഥാനത്ത് ആകെ 1,286 കോളനികളിൽ 1,030 എണ്ണത്തിൽ ഇന്റർനെറ്റ് ഒരുക്കാൻ കഴിഞ്ഞുവെന്നും അവകാശപ്പെടുന്നുണ്ട്.
ബാക്കിയുള്ള കോളനികളിൽകൂടി സൗകര്യം എത്തുന്നതോടെ രാജ്യത്തുതന്നെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ് സൗകര്യമുള്ള സംസ്ഥാനമായി കേരളം മാറുമെന്നാണ് അവകാശവാദം. കോളനികളുടെ മറ്റ് അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനത്തിലും പ്രത്യേകശ്രദ്ധ ചെലുത്തുമെന്നും മന്ത്രി പറയുന്നു.
കോളനികളെ ലഹരിവിമുക്തമാക്കണമെന്നും എങ്കിലേ സർക്കാർ സേവനങ്ങൾ യഥാസമയം എത്തിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സ്വയം പര്യാപ്തമാക്കാനും കഴിയൂവെന്നും പോസ്്റ്റിൽ പറയുന്നു.
Discussion about this post