ദോഹ: അഞ്ച് ലോകകപ്പിലും ഗോളുകൾ നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ. 2006, 2010, 2014, 2018 ലോകകപ്പുകളിലും ഖത്തർ ലോകകപ്പിലും ഗോളുകൾ നേടിയാണ് കരിയറിലെ നേട്ടം ക്രിസ്റ്റിയാനോ സ്വന്തമാക്കിയത്.
ആദ്യ മൂന്ന് ലോകകപ്പുകളിലും ഓരോ ഗോളുകൾ നേടിയ ക്രിസ്റ്റിയാനോ 2018 ലോകകപ്പിൽ ഒരു ഹാട്രിക് ഉൾപ്പെടെ നാല് ഗോളുകളാണ് നേടിയത്. ഖത്തറിൽ ആദ്യ മത്സരത്തിനിറങ്ങിയ പോർച്ചുഗലിന് വേണ്ടി ഘാനയ്‌ക്കെതിരെ 65 ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് ക്രിസ്റ്റ്യാനോ വല കുലുക്കിയത്. ആദ്യ പകുതിയുടെ തുടക്കത്തിൽ വമ്പൻ അവസരങ്ങൾ ക്രിസ്റ്റിയാനോയ്ക്ക് മുൻപിൽ തുറന്നെങ്കിലും ലക്ഷ്യം കാണാനായില്ല.
2006 ൽ ജർമ്മനിയിൽ നടന്ന ലോകകപ്പിൽ ഇറാനെതിരെ പെനാൽറ്റിയിലൂടെ നേടിയ ഗോളായിരുന്നു ലോകകപ്പിലെ ക്രിസ്റ്റിയാനോയുടെ ആദ്യ ഗോൾ. ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പോർച്ചുഗൽ താരമെന്ന നേട്ടവും ഇതോടെ ക്രിസ്റ്റിയാനോ സ്വന്തമാക്കി. 21 വയസും 132 ദിവസവുമായിരുന്നു അന്ന് ക്രിസ്റ്റിയാനോയുടെ പ്രായം.
2010 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഉത്തര കൊറിയയ്‌ക്കെതിരെയും 2014 ലെ ബ്രസീൽ ലോകകപ്പിൽ ഘാനെയ്‌ക്കെതിരെയും താരം ഗോളുകൾ നേടി. 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ സ്‌പെയിനിനെതിരെ ഹാട്രിക് നേടിയ ക്രിസ്റ്റ്യാനോ ആ ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലും വല കുലുക്കി.
നാല് ലോകകപ്പുകളിൽ ഗോളുകൾ നേടിയ ലയണൽ മെസി, മിറോസ്ലാവ് ക്ലോസെ, പെലെ, ഉവ് സീലർ എന്നിവരുടെ റെക്കോഡാണ് ക്രിസ്റ്റിയാനോ പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കൂടിയാണ് ക്രിസ്റ്റിയാനോ.
ഘാനയ്‌ക്കെതിരായ മത്സരത്തിൽ 78 ാം മിനിറ്റിൽ ജോവാ ഫെലിക്‌സ് 80 ാം മിനിറ്റിൽ റാഫേൽ ലിയോ എന്നിവരാണ് പോർച്ചുഗലിന് വേണ്ടി രണ്ട് ഗോളുകൾ അടിച്ചത്. ഘാനയ്ക്ക് വേണ്ടി 73 ാം മിനിറ്റിൽ ആന്ദ്രെ അയു, 89 ാം മിനിറ്റിൽ ഒസ്മാൻ ബുക്കാരി എന്നിവരും ഗോളുകൾ നേടി.
Discussion about this post