തിരുവനന്തപുരം: മിൽമ പാൽവില ഉയർത്തിയതുകൊണ്ട് കർഷകർക്ക് യാതൊരു ഗുണവും കിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് കാലിത്തീറ്റ നിർമ്മാണ ഫാക്ടറികൾ ആരംഭിക്കാത്തത് അന്യസംസ്ഥാന കാലിത്തീറ്റ ഉത്പാദകരുമായുള്ള സർക്കാരിന്റെ ഒത്തുകളിയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മിൽമ പാൽ വില ലിറ്ററിന് ആറ് രൂപ ഉയർത്താനുളള സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ബിജെപി അദ്ധ്യക്ഷൻ. ഡിസംബർ ഒന്ന് മുതലാണ് വില വർദ്ധന നിലവിൽ വരിക.
മിൽമ പാൽ വില കൂട്ടിയത് കൊണ്ട് സാധാരണക്കാരന്റെ നട്ടെല്ലൊടിയുകയല്ലാതെ കർഷകന് ഒരു ഗുണവും ചെയ്യില്ല. ഈ വില വർദ്ധനവ് കൊണ്ടും ഇടനിലക്കാർക്ക് ലാഭം ഉണ്ടാക്കാം എന്നല്ലാതെ കർഷകന് ഒന്നും കിട്ടുകയില്ല. കർഷകരിലേക്ക് പണം എത്താതിരിക്കാനുള്ള കാര്യമാണ് മിൽമ ചെയ്യുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഒരു ലിറ്റർ പാലിന് 48 മുതൽ 52 രൂപ വരെ കർഷകന് ലഭിക്കേണ്ടതാണ്. ഫലത്തിൽ മിൽമയുടെ നിലപാടാണ് കേരളത്തിൽ ക്ഷീര കർഷകർക്ക് തിരിച്ചടിയാവുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വർദ്ധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം (5.02 രൂപ) കർഷകർക്ക് നൽകുമെന്നാണ് മിൽമ ചെയർമാൻ കെഎസ് മണിയുടെ അവകാശവാദം. തൈര് അടക്കമുളള പാൽ ഉൽപ്പന്നങ്ങൾക്കും വില ഉയർത്താനാണ് തീരുമാനം.
Discussion about this post