തിരുവനന്തപുരം: മന്ത്രി വി അബ്‌ദുറഹ്മാനെതിരായ ‘തീവ്രവാദി’ പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്.അബ്ദുറഹ്മാൻ എന്ന പേരിൽ എന്താണ് പ്രശ്നമെന്ന് മന്ത്രി ചോദിച്ചു. ഫാ. തിയോഡേഷ്യസ് ബോധപൂർവമാണ് പറഞ്ഞതെന്നും ഇത് കേരളമാണെന്ന തിരിച്ചറിവിലാണ് സോറി പറഞ്ഞതെന്നുമാണ് മുഹമ്മദ് റിയാസിൻറെ പ്രതികരണം.
പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കൊറോണ വൈറസ് ബാധിച്ച ഒരാള്‍ പ്രോട്ടോക്കോള്‍ പ്രകാരം സമൂഹത്തിലിറങ്ങാന്‍ പാടില്ല. സമൂഹത്തിലിറങ്ങി അത് മറ്റുള്ളവര്‍ക്കുകൂടി പരത്തിയ ശേഷം സോറി പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം സമം തീവ്രവാദം എന്ന ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയത്. അബ്‌ദുറഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്‌ദുറഹ്മാൻ സാഹിബ് മുതൽ നിരവധി പേർ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. നിരവധി അബ്‌ദുറഹ്മാൻമാർ ഉൾപ്പെടെ ജീവൻ കൊടുത്തിട്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിഷയത്തിൽ യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അത് എന്തുകൊണ്ടെന്ന് സമൂഹം തന്നെ ചർച്ച ചെയ്യണമെന്നും മന്ത്രി കൂട്ടിചേർത്തു.
സംഘപരിവാറിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ച് നിലപാടുകൾ സ്വീകരിക്കുന്നു. ഭാവിയിൽ ഇത്തരം വൃത്തികേടുകൾ പറയാത്ത തരത്തിൽ ഈ മണ്ണിനെ മാറ്റിയെടുക്കണം . മന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയ പരാമർശം പിൻവലിക്കുന്നതായും നാക്കുപിഴവാണെന്നും ഫാ. തിയോഡേഷ്യസ് പറഞ്ഞിരുന്നു. വിവാദപരാമർശത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post