ചെന്നൈ; ഹിന്ദു ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കേണ്ടതുണ്ടെന്ന് ഡോ: സുബ്രഹ്മണ്യൻ സ്വാമി. ഇതു സംബന്ധിച്ച് സുബ്രഹ്മണ്യൻ സ്വാമി തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിന് ഒരു കത്തയച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 എന്നിവയ്ക്ക് വിരുദ്ധമായി സംസ്ഥാന സർക്കാരിന്റെയും HRNCE യുടേയും ദീർഘകാലനിയന്ത്രണവും ഇടപെടലുകളും കൊണ്ടു ഹിന്ദുക്ഷേത്രങ്ങൾ തകർന്നടിയുന്ന ദുരവസ്ഥയാണ് സ്വാമി കത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
തമിഴ്നാട് സർക്കാരിനെ പ്രതിയാക്കിക്കൊണ്ടു സുബ്രഹ്മണ്യൻ സ്വാമി തന്നെ സുപ്രീംകോടതിയിൽ വാദിച്ചു ജയിച്ച കേസിലെ – സുബ്രഹ്മണ്യൻ സ്വാമി Vs സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് (2014) 5 SCC 75 – എന്ന പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സുപ്രധാനവിധിയിൽ, ഒരു ക്ഷേത്രത്തിന്റെ മതപരമായ ചടങ്ങുകളൊന്നും ഒരു സർക്കാരിനും ഏറ്റെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട് എന്ന വസ്തുതയും സ്വാമി കത്തിൽ ഓർമിപ്പിക്കുന്നു.
ഒരു ക്ഷേത്രത്തിൽ സാമ്പത്തിക കെടുകാര്യസ്ഥതയുണ്ടെങ്കിൽ, സാമ്പത്തിക കെടുകാര്യസ്ഥത പരിഹരിക്കുന്നതിനായി ക്ഷേത്രത്തിന്റെ സാമ്പത്തികവും ബന്ധപ്പെട്ടതുമായ മതനിരപേക്ഷ പ്രവർത്തനങ്ങൾ ഒരു പരിമിത കാലത്തേക്ക് മാത്രം ഏറ്റെടുക്കാമെന്നല്ലാതെ മറ്റൊരു കൈകടത്തലും സർക്കാരിന് സാധ്യമല്ല.
പ്രസ്തുത വിധിന്യായത്തിലെ നമ്പർ 64, 65, 66, 67, 68 ഖണ്ഡികകൾ ശ്രദ്ധേയമാണ്. സർക്കാർ ഇപ്പോൾ ചെയ്തുപോരുന്ന നടപടികൾ ഇതിനുവിരുദ്ധമായതിനാൽ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയുടെ ലംഘനം ആണ്. സർക്കാർ, കോടതിവിധി പാലിക്കേണ്ടതുണ്ടെന്നും അതുവഴി ഹിന്ദു ക്ഷേത്രങ്ങളെയും മതസ്ഥാപനങ്ങളെയും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കേണ്ടതുണ്ടെന്നും സ്വാമി, കത്തിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ ക്ഷേത്രങ്ങൾ സ്വതന്ത്രമാക്കുന്നതിനുള്ള പ്രസ്തുത നടപടി ഉടനടി സ്വീകരിക്കുന്നില്ല എങ്കിൽ തമിഴ്നാട് സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യത്തിനു നിയമനടപടി തേടുമെന്നും സ്വാമി മുന്നറിയിപ്പ് നൽകുന്നു.
Discussion about this post