കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനെ കിറ്റെക്സ് എംഡി സാബു എം ജേക്കബ് ജാതീയമായി
അധിക്ഷേപിച്ചെന്ന കേസിൽ സർക്കാരിന് തിരിച്ചടി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന സാബു.എം.ജേക്കബിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വീണ്ടും ഹർജി പരിഗണിക്കുന്നത് വരെ സാബു ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവിട്ടു.
ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനെ എതിർത്ത സർക്കാർ വാദം തള്ളിയാണ് കോടതിയുടെ നടപടി.ചോദ്യം ചെയ്യലിന് ഹാജരാകാൻ സാബു ജേക്കബിനോട് ഹൈക്കോടതി നിർദേശിച്ചു. എന്നാൽ ചോദ്യം ചെയ്യലിന് മുൻകൂറായി നോട്ടീസ് നൽകണമെന്നും നിർദ്ദേശമുണ്ട്.
രാഷ്ട്രീയ വിരോധമാണ് കേസിനു പിന്നിലെന്ന് സാബു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യാൻ കാരണമുണ്ടോ എന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. ഈ ഘട്ടത്തിൽ അക്കാര്യം പറയാനാകില്ലെന്നും
അന്വേഷണ ഉദ്യോഗസ്ഥനാണ് തീരുമാനിക്കേണ്ടതെന്നും സർക്കാർ മറുപടി നൽകി. എന്നാൽ
ദുരുദ്ദേശപരമായാണ് പരാതി നൽകിയിട്ടുള്ളതെന്ന ഹർജിക്കാരന്റെ ആക്ഷേപവും അന്വേഷിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
കേസെടുക്കാൻ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്നും
സംഭവം നടന്ന് മൂന്ന് മാസത്തിനു ശേഷമാണ് കേസെടുത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.
എംഎൽഎയുടെ പരാതി ഗൗരവമുള്ള താണെന്നും എംഎൽഎ യെ
ബഹിഷ്കരിക്കുന്നത് ഒരു തരത്തിൽ അപമാനിക്കൽ തന്നെയെന്നും സർക്കാർ പറഞ്ഞു. എന്നാൽ
ബഹിഷ്കരണം ഒരു പ്രതിഷേധ മാർഗ്ഗമാണെന്ന് ആയിരുന്നു കോടതിയുടെ മറുപടി.
Discussion about this post