കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ രാജസ്ഥാനെ ഗോൾമഴയിൽ മുക്കി കേരളം. മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്കാണ് രാജസ്ഥാനെ കേരളം പരാജയപ്പെടുത്തിയത്. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ കേരളത്തിന് വേണ്ടി നിജോ ഗിൽബർട്ട് ഗോൾ നേടി. 11 ാം മിനിറ്റിൽ വിഘ്‌നേഷിലൂടെ കേരളം ലീഡ് ഉയർത്തി. 19 ാം മിനിറ്റിൽ രണ്ടാമതും രാജസ്ഥാന്റെ വല കുലുക്കി വിഘ്‌നേഷ് കേരളത്തിന്റെ ആധിപത്യം ഉറപ്പിച്ചു. ഇടത് വിങ്ങിലൂടെ ബോക്‌സിലേക്ക് പന്തുമായി മുന്നേറിയ വിഘ്‌നേഷിന്റെ ഷോട്ട് ലക്ഷ്യം തെറ്റാതെ വലയിലെത്തി.
23 ാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥനിലൂടെ കേരളം നാലാമത്തെ ഗോൾ നേടി. 35 ാം മിനിറ്റിൽ രണ്ടാമത്തെ ഗോളിലൂടെ ലീഡ് നില കേരളം അഞ്ചാക്കി ഉയർത്തി. കളി പകുതി പിന്നിടുമ്പോൾ 5-0 എന്ന നിലയിൽ രാജസ്ഥാന്റെ പരാജയം കേരളം ഉറപ്പിച്ച മട്ടായിരുന്നു.
രണ്ടാം പകുതിയിൽ റിസ്വാൻ അലി 55 ാം മിനിറ്റിൽ രാജസ്ഥാന്റെ വല വീണ്ടും കുലുക്കി. എൺപതാം മിനിറ്റിൽ അടുത്ത ഗോളിലൂടെ കേരളത്തിന്റെ വിജയം റിസ്വാൻ ആധികാരികമാക്കി.
മന്ത്രി മുഹമ്മദ് റിയാസ് ആണ് മത്സരം ഉദ്ഘാടനം ചെയ്തത്.
Discussion about this post