കണ്ണൂർ: ക്വട്ടേഷൻ സംഘമെന്ന് സിപിഎം പ്രഖ്യാപിച്ച ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയിൽ ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ നേതാവ്. തില്ലങ്കേരി പ്രീമിയൽ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരായ സികെജി വഞ്ഞേരിയുടെ ട്രോഫിയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ ആകാശ് തില്ലങ്കേരിക്ക് നൽകിയത്. ട്രോഫി ഏറ്റുവാങ്ങുന്ന ചിത്രം ആകാശ് തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തു.
ഇതോടെ സമൂഹമാദ്ധ്യമങ്ങളിലടക്കം സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവും ഉയർന്നു. ക്വട്ടേഷൻ സംഘമെന്ന് പറഞ്ഞെങ്കിലും പാർട്ടിയുമായുളള ആകാശിന്റെ അന്തർധാര ഇപ്പോഴും സജീവമാണെന്നാണ് വിമർശനം. ആകാശ് തില്ലങ്കേരിക്കെതിരെ സ്വർണക്കടത്ത് ബന്ധം ആരോപിച്ച് രംഗത്ത് വന്നയാളാണ് ഷാജർ.
സ്വർണക്കടത്ത് ക്വട്ടേഷൻ വിവാദ സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആകാശിനെ പരസ്യമായി തളളിപ്പറഞ്ഞിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് മനു സി വർഗീസിനെതിരെ ആകാശ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തുടർന്നാൽ പരസ്യമായി രംഗത്തെത്തുമെന്നും വരെ ആകാശ് വെല്ലുവിളിച്ചിരുന്നു.
ഇതോടെയാണ് ആകാശ് തില്ലങ്കേരിയുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചത്. ആകാശും സുഹൃത്ത് അർജുൻ ആയങ്കിയും ക്വട്ടേഷൻ സംഘമാണെന്നും കൊടും ക്രിമിനലുകളാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പരസ്യമായി പറയുകയും ചെയ്തിരുന്നു.
എന്നാൽ ഇതിന് ശേഷവും ആകാശിന്റെ വിവാഹത്തിന് കാസർഗോഡ്, മഞ്ചേശ്വരം മേഖലയിലെ ഡിവൈഎഫ്‌ഐ നേതാക്കൾ പങ്കെടുത്തതും വിവാദമായിരുന്നു. വിവാഹത്തിന് പാർട്ടി വിലക്കേർപ്പെടുത്തിയിട്ടില്ലെന്നും വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും ആയിരുന്നു അന്ന് നേതാക്കൾ ന്യായീകരിച്ചത്.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ പ്രതിയായ അർജ്ജുൻ ആയങ്കിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ആകാശ്. കേസിൽ അർജുന്റെ മൊഴിയിൽ ആകാശിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.
മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വധിച്ച കേസിൽ ആകാശ് പ്രതിയായിരുന്നു. ഇതോടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉൾപ്പെടെ ആകാശിനെ തളളിപ്പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇവർ ക്വട്ടേഷൻ സംഘമാണെന്നും പാർട്ടി ഒരു ചുമതലയും ഏൽപിച്ചിട്ടില്ലെന്നുമായിരുന്നു ജയരാജന്റെ വാക്കുകൾ.













Discussion about this post