രജൗരി: കശ്മീരിലെ ധാൻഗ്രിയിൽ ഹിന്ദുക്കളുടെ വീട് തെരഞ്ഞുപിടിച്ച് ഭീകരർ വെടിയുതിർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം. സംഭവത്തിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെയുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ജനങ്ങൾ പാകിസ്താനെതിരെ ശക്തമായ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.
ജമ്മു വെസ്റ്റ് അസംബ്ലി മൂവ്‌മെന്റും കശ്മീരി പണ്ഡിറ്റുകളും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങി. പാകിസ്താൻ മൂർദാബാദ് എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി നടന്ന പ്രതിഷേധത്തിൽ യുവാക്കളടക്കം നിരവധി പേർ പങ്കെടുത്തു. ഏറെ രോഷാകുലരായിട്ടാണ് പ്രതിഷേധത്തിൽ പങ്കെടുത്തവർ പ്രതികരിച്ചത്. പാകിസ്താനെതിരെ പ്രധാനമന്ത്രി യുദ്ധ പ്രഖ്യാപനം നടത്തുകയാണ് വേണ്ടതെന്ന് പോലും ചിലർ ആവശ്യപ്പെട്ടു.
പാകിസ്താന്റെ സുരക്ഷിതത്വത്തിൽ കഴിയുന്ന ഭീകരർക്കെതിരെ ശക്തമായ നടപടി വേണം. ഈ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാർഗമില്ല. പുതുവർഷത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളാണ് ഭീകരർ രക്തത്തിൽ മുക്കിയതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുളള ആക്രമണങ്ങളും കൊലപാതകങ്ങളും കുറച്ച് മാസങ്ങളായി പതിവായി മാറിയെന്നും ഇവർ ചൂണ്ടിക്കാട്ടി. ഒരു ചെറിയ സംസ്ഥാനമാണ് കശ്മീർ. അവിടെ പോലും ഹിന്ദുക്കൾ നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഞായറാഴ്ച വൈകിട്ടാണ് അപ്പർ ധാൻഗ്രി വില്ലേജിലെ ഹിന്ദു വീടുകൾ തെരഞ്ഞുപിടിച്ച് ഭീകരർ വെടിയുതിർത്തത്. 50 മീറ്റർ ദൂരപരിധിയിലുളള മൂന്ന് വീടുകൾക്ക് നേരെ ആയിരുന്നു വെടിവെയ്പ്. തിങ്കളാഴ്ച രാവിലെ ഐഇഡി പൊട്ടിത്തെറിച്ച് ഒരു കുട്ടി കൊല്ലപ്പെട്ട സംഭവത്തിലും അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹയും ഉറപ്പ് നൽകിയിട്ടുണ്ട്.











Discussion about this post