ഇറാനിയൻ ചെസ് താരമായ സരസദാത് ഖദമാൽഷരീഹ് (സാറ ഖദേം) ആണ് സ്പെയിനിൽ അഭയം തേടിയത്. ഇറാനിൽ നിന്ന് ലോക ചെസ് റാങ്കിങ്ങിൽ ഒന്നാമതുള്ള ഗ്രാൻഡ് മാസ്റ്ററാണ് സാറ ഖദേം. ഹിജാബ് ധരിക്കാതെ ഖസാക്കിസ്ഥാനിൽ വച്ച് നടന്ന ചെസ് മത്സരത്തിൽ പങ്കെടുത്തു എന്നതാണ് സാറ ഖദേമിനെതിരായ ആരോപണം.
ഇറാനിയൻ മത ഭരണകൂടത്തിൻ്റെ വിലക്ക് അവഗണിച്ചുകൊണ്ടാണ് സാറ ഖദേം ഹിജാബ് ധരിക്കാതെ മത്സരത്തിൽ പങ്കെടുത്തത്. വിദേശ രാജ്യങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന ഇറാനിയൻ സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം എന്നും അങ്ങനെ ചെയ്തില്ലെങ്കിൽ തിരികെ നാട്ടിലെത്തിയാൽ ശരിയത്ത് നിയമമനുശാസിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും എന്നുമാണ് ഭരണകൂടം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
ഹിജാബിനെതിരേ ഇറാനിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് സാറ ഖദേം ഹിജാബ് ഉപേക്ഷിച്ച് ചെസ് കളിച്ചത്. ഇതോടെ ഇറാനിൽ നിന്ന് ലോക ചെസ് മത്സരങ്ങളിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ച ആകെയുള്ള ആറ് പേരിൽ അഞ്ചാളും ഇറാൻ വിട്ടു. ഇതിന് മുൻപും ഹിജാബ് ഉപേക്ഷിച്ചതിന് ശേഷം വനിതാ ചെസ് ഗ്രാൻഡ് മാസ്റ്റർമാർ ഇറാനിൽ തിരികെ വരാതെ പാശ്ചാത്യ രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്. ഇസ്ലാമിക നിയമപ്രകാരം ചൂതുകളിയാണ് എന്ന് മുദ്രകുത്തി ചെസ് കളിയെ മുൻപ് ഇറാൻ മത ഭരണകൂടം നിരോധിച്ചിട്ടുമുണ്ട്.












