തിരൂരങ്ങാടി: ക്രീം ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട 11 വിദ്യാർത്ഥികൾ ചികിത്സ തേടി. എആർ നഗർ ഇരുമ്പൻചോല എയുപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് ക്രീം ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. വയറുവേദനയും തലവേദനയും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചിലർക്ക് ഛർദ്ദിയും ഉണ്ടായി. ബിസ്‌കറ്റ് കഴിച്ചത് കാരണമാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പും സ്‌കൂൾ അധികൃതരും പറയുന്നത്.
കൂട്ടത്തിലെ ഒരു കുട്ടി കടയിൽ നിന്ന് 10 രൂപയുടെ ക്രീം ബിസ്‌കറ്റ് വാങ്ങിയിരുന്നു. സ്‌കൂളിലെത്തിയ ശേഷം കൂടെയുള്ള 10 കുട്ടികൾക്ക് ഇത് വീതിച്ച് നൽകി. നാലാം ക്ലാസ് വിദ്യാർത്ഥികളാണ് എല്ലാവരും. ബിസ്‌കറ്റ് കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്‌കൂളിലെത്തി പരിശോധന നടത്തി. ബിസ്‌കറ്റിന്റെ ബാക്കി ഭാഗം പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യ സുരക്ഷാ ഓഫീസർ വ്യക്തമാക്കി.
ബിസ്‌കറ്റ് വാങ്ങി കടയിലും സ്‌കൂൾ പരിസരത്തുള്ള മറ്റ് കടകളിലും ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. സ്‌കൂളിൽ മറ്റ് ഭക്ഷണ സാധനങ്ങൾ ഒന്നും കൊടുത്തിരുന്നില്ലെന്നും, ബിസ്‌കറ്റ് കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്നും പ്രധാന അധ്യാപിക പറഞ്ഞു.
Discussion about this post