ബംഗളൂരു – ഐഎസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ അറസ്റ്റിലായത് കോൺഗ്രസ് നേതാവിൻെറ മകൻ. ഉടുപ്പി ബ്രഹ്മാവർ ബ്ലോക്ക് കോൺഗ്രസിലെ ജനറൽ സെക്രട്ടറി താജുദ്ദീൻ ഷെയ്ഖിന്റെ മകൻ റെഷാൻ താജുദ്ദീൻ ഷെയ്ഖിനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.
കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയാണ് താജുദ്ദീൻ. പാർട്ടിയിലെ മുതിർന്ന നേതാവ് ഡികെ ശിവകുമാറും യുടി ഖാദറുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഇയാളുടെ മകനാണ് തീവ്രവാദ കേസിൽ പിടിയിലായത്. കോൺഗ്രസ് നേതാവിന്റെ മകന്റെ തീവ്രവാദ ബന്ധത്തിൽ പാർട്ടി മറുപടി പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവിന്റെ മകനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എൻഐഎ നടത്തിയ അന്വേഷണത്തിൽ ആശങ്കാജനകമായ വിവരങ്ങളാണ് ലഭിക്കുന്നതെന്നും ബിജെപി എംഎൽഎ രഘുപതി ഭട്ട് പറഞ്ഞു. തീരദേശ മേഖലയിൽ സമഗ്രമായ അന്വേഷണം വേണം. ഇത്തരം ഭീകര പ്രവർത്തനങ്ങൾ തീരപ്രദേശങ്ങളിൽ വളരെക്കാലമായി നടക്കുന്നുണ്ട്. ഹിജാബുമായി ബന്ധപ്പെട്ട് പ്രതിഷേധം നടന്ന സമയത്തും ബിജെപി ഇത് ചൂണ്ടിക്കാട്ടിയിരുന്നു. മംഗളൂരുവിൽ സ്ഫോടനം നടന്നതിന് ശേഷം തീരദേശ മേഖലയിൽ ഇത്തരം സംഭവങ്ങൾ രൂക്ഷമാകുകയാണ്. ഈ മേഖലയിൽ പ്രത്യേകം ശ്രദ്ധചെലുത്തേണ്ടത് അനിവാര്യമാണെന്നും ബിജെപി നേതാവ് പറഞ്ഞു.
കോൺഗ്രസ് നേതാക്കളും അവരുടെ കുടുംബാഗങ്ങളും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിൽ പാർട്ടി ഇതിന് ഉത്തരം പറയേണ്ടിവരും. താജുദ്ദീന്റെ മകൻ തീവ്രവാദ പ്രവർത്തനത്തിന് അറസ്റ്റിലായതിൽ പാർട്ടി മറുപടി നൽകണമെന്നും ഭട്ട് കൂട്ടിച്ചേർത്തു.
ഐഎസ് കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ വിവിധ ഇടങ്ങളിൽ വ്യാഴാഴ്ച എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ശിവമോഗ ഐഎസ് ഗൂഢാലോചന കേസിൽ രണ്ട് ഭീകരരാണ് അറസ്റ്റിലായത്.
Discussion about this post