ന്യൂഡൽഹി: 2024ന് മുൻപ് രാജ്യത്ത് നിന്നും മാവോയിസം തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഝാർഖണ്ഡ് സന്ദർശനത്തിനിടെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഒരു കാലത്ത് മാവോയിസ്റ്റുകളുടെ കേന്ദ്രമായിരുന്ന പടിഞ്ഞാറൻ സിംഗ്ഭൂമിലെ ചായ്ബാസയിൽ ബിജെപിയുടെ മഹാ സങ്കൽപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരണകാലത്ത് 2009ൽ ഇവിടെ 2,258 മാവോയിസ്റ്റ് ആക്രമണങ്ങൾ ഉണ്ടായി. എന്നാൽ 2021 ആയപ്പോഴേക്കും മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട കേസുകൽ 509 ആയി കുറയ്ക്കാൻ സൈന്യത്തിന് സാധിച്ചു. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുൻപ് മേഖലയെ മാവോയിസ്റ്റ് വിമുക്തമാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി.
രാജ്യത്തിനെതിരെ ആയുധമെടുക്കുന്നതിന് പകരം ഇന്ന് രാജ്യസേവനം ചെയ്യാൻ ഝാർഖണ്ഡിലെ ചെറുപ്പക്കാർ ആഗ്രഹിക്കുന്നു. അതിനായി അവരുടെ കൈകളിൽ കേന്ദ്ര സർക്കാർ തൊഴിൽ വെച്ച് കൊടുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് റോഡുകൾ നിർമ്മിച്ചും വൈദ്യുതിയും കുടിവെള്ളവുമെത്തിച്ചും കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ഒപ്പം നിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ഝാർഖണ്ഡ് സർക്കാരിനെയും അമിത് ഷാ വിമർശിച്ചു. സോറൻ സർക്കാർ വനവാസി വിരുദ്ധമാണ്. സംസ്ഥനത്തെ മുഖ്യമന്ത്രി രാഷ്ട്രീയ ലാഭങ്ങൾക്കായി നശിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post