രാജ്കോട്ട്: ശ്രീലങ്കയ്ക്കെതിരായ അവസാന ട്വന്റി 20യിൽ ഇന്ത്യക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ച്വറിയും രാഹുൽ ത്രിപാഠിയുടെയും ശുഭ്മാൻ ഗില്ലിന്റെയും അക്ഷർ പട്ടേലിന്റെയും മികച്ച ബാറ്റിംഗുമാണ് ഇന്ത്യക്ക് മത്സരത്തിൽ മേൽക്കൈ നൽകിയിരിക്കുന്നത്.
ഇഷാൻ കിഷൻ ഒരു റൺസുമായി മടങ്ങിയെങ്കിലും, സഞ്ജുവിന് പകരം ടീമിലെത്തി ആദ്യ മത്സരം കളിക്കുന്ന രാഹുൽ ത്രിപാഠി ഐപിഎൽ ശൈലിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യ കുതിപ്പ് ആരംഭിച്ചു. ത്രിപാഠി 16 പന്തിൽ 35 റൺസുമായി മടങ്ങി.
സൂര്യകുമാർ യാദവിന്റെ തേരോട്ടത്തിനാണ് പിന്നീട് രാജ്കോട്ട് സാക്ഷ്യം വഹിച്ചത്. 35 പന്തിൽ 46 റൺസെടുത്ത ശുഭ്മാൻ ഗിൽ സൂര്യകുമാറിന് മികച്ച പിന്തുണ നൽകി. 51 പന്തിൽ 7 ബൗണ്ടറികളുടെയും 9 സിക്സറുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 112 റൺസുമായി പുറത്താകാതെ നിന്നു. ട്വന്റി 20യിൽ സൂര്യകുമാറിന്റെ മൂന്നാം സെഞ്ച്വറിയാണ് ഇത്. 4 റൺസുമായി നായകൻ ഹർദ്ദിക് പാണ്ഡ്യയും ദീപക് ഹൂഡയും മടങ്ങിയപ്പോൾ അക്ഷർ പട്ടേൽ 9 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.
ശ്രീലങ്കൻ ബൗളർമാരെല്ലാം സാമാന്യം നന്നായി തല്ല് വാങ്ങി. ദിൽഷൻ മധുശങ്കയ്ക്ക് 2 വിക്കറ്റ് ലഭിച്ചു. രജിത, കരുണരത്നെ, ഹസരംഗ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ശ്രീലങ്കയുമാണ് ജയിച്ചത്. ഇന്ന് വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാകും.
Discussion about this post