ന്യൂഡൽഹി: ലഖ്നൗവിലെ പോലീസ് ആസ്ഥാനത്ത് നിന്നും ചായ വാങ്ങി കുടിക്കാൻ വിസമ്മതിച്ച് ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. തനിക്ക് വിഷം തരുമോ എന്ന് ഭയന്നാണ് ചായ കുടിക്കാത്തതെന്ന് അഖിലേഷ് വ്യക്തമാക്കി.
‘ഞാൻ ഇവിടെ നിന്നും ചായ കുടിക്കില്ല. ഞങ്ങൾക്കുള്ള ചായ ഞങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. നിങ്ങൾ ചായയിൽ വിഷം കലക്കില്ല എന്നാര് കണ്ടു? എനിക്ക് നിങ്ങളെ വിശ്വാസമില്ല.‘ അഖിലേഷ് പറഞ്ഞു.
സമാജ് വാദി പാർട്ടി മാദ്ധ്യമ വിഭാഗം നേതാവ് മനീഷ് ജഗന്റെ അറസ്റ്റിനെ തുടർന്ന് പാർട്ടി പ്രവർത്തകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു അഖിലേഷ് യാദവിനെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയത്.
അതേസമയം, ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിക്കുന്നു എന്ന ഭയം മനോരോഗത്തിന്റെ ലക്ഷണമാണെന്ന് ബിജെപി നേതാക്കൾ പരിഹസിച്ചു. അഖിലേഷ് യാദവ് എത്രയും വേഗം ഒരു മനോരോഗ ചികിത്സകനെ കാണേണ്ടത് അത്യാവശ്യമാണെന്നും നേതാക്കൾ പറഞ്ഞു.











