ന്യൂഡൽഹി: നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾ ഗൗരവമേറിയ പ്രശ്നമാണെന്ന് സുപ്രീം കോടതി. മതപരിവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശം. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതി അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ആർ വെങ്കിട്ടരമണിയുടെ സഹായം തേടിയിട്ടുണ്ട്.
തഞ്ചാവൂരിലെ വിദ്യാർത്ഥിയുടെ മരണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിക്കെതിരെ തമിഴ്‌നാട് സർക്കാരിന്റെ എതിർപ്പും ജസ്റ്റിസുമാരായ എംആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. തമിഴ്‌നാട്ടിൽ ഇത്തരം മതപരിവർത്തനങ്ങളെ കുറിച്ച് ചോദ്യമില്ല. ഇത്തരം കാര്യങ്ങൾ നിയമസഭ തീരുമാനിക്കട്ടെ എന്ന് സർക്കാർ അഭിഭാഷകൻ വിൽസൺ പറഞ്ഞെങ്കിലും വിഷയം ഗൗരവമായി കാണുന്നുവെന്നും വിഷയം പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കോടതി സംസ്ഥാന സർക്കാരിനെ അറിയിച്ചു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടെന്ന് ജസ്റ്റിസ് ഷാ പറഞ്ഞു. നിങ്ങളുടെ സംസ്ഥാനത്ത് ഇത് സംഭവിക്കുകയാണെങ്കിൽ അത് മോശമാണ്. അത് നടക്കുന്നില്ലെങ്കിൽ നല്ലതാണ്. ഇത് ഒരു സംസ്ഥാനത്തെ ലക്ഷ്യമിടുന്നതായി കാണരുത്. അതിനെ രാഷ്ട്രീയമാക്കരുത്.” കോടതി പറഞ്ഞു.
ചില ന്യൂനപക്ഷ മത സംഘടനകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ അപകീർത്തികരമായ ചില ആരോപണങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. എന്നാൽ, ഇവ ഒന്നും നീക്കം ചെയ്യില്ലെന്ന് കോടതി വ്യക്തമാക്കി.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ നിർബന്ധിത മതപരിവർത്തനം നേരിടാൻ കർശന നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം വഞ്ചനാപരമായ മതപരിവർത്തനം വലിയ തോതിൽ നടക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. അതേസമയം, ഭരണഘടന പ്രകാരമുള്ള ഏത് മതവും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശത്തിൽ ആളുകളെ മതം മാറ്റാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
Discussion about this post