ന്യൂഡൽഹി: കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടെ ചൈനയിൽ ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നുകൾക്ക് ആവശ്യക്കാരേറുന്നു. ഇത്തരം മരുന്നുകളുടെ വ്യാജ പതിപ്പുകൾ ചൈനീസ് വിപണികളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ചൈനയിലെ നാഷണൽ ഹെൽത്ത് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ മുന്നറിയിപ്പ് നൽകി.
ഫൈസറിന്റെ പാക്സ്ലോവിഡ് ഓറൽ മരുന്നാണ് കൊറോണ ചികിത്സക്കായി ഉപയോഗിച്ച് വന്നിരുന്നത്. എന്നാലിത് ബേസിക് മെഡിക്കൽ ഇൻഷുറൻസിന്റെ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിന്റെ ഉയർന്ന വിലയും, ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യവുമാണ് ഇന്ത്യൻ ജനറിക് മരുന്നുകൾക്ക് ചൈനയിൽ ആവശ്യകത കൂട്ടിയത്. ഇന്ത്യയിൽ നിർമ്മിക്കുന്ന നാലോളം കൊറോണ ജനറിക് മരുന്നുകളാണ് ചൈന തങ്ങളുടെ രാജ്യത്തേക്ക് എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രിമോവിർ, പാക്‌സിസ്റ്റ, മോൾനുനറ്റ്, മോൾനട്രിസ് എന്നിവയാണവ. ഇതിൽ പ്രിമോവിറും പാക്സിസ്റ്റയും പാക്സ്ലോവിഡിന്റെ ജനറിക് പതിപ്പുകളാണ്. മറ്റ് രണ്ടെണ്ണം മോൾനിപിരാവിറിന്റെ ജനറിക് പതിപ്പുകളാണ്. ഈ മരുന്നുകളും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി അംഗീകാരം നേടിയിട്ടുള്ളവയാണ്.
വിശ്വസിക്കാവുന്നതും, താങ്ങാനാകുന്ന വിലയുമുള്ള കൊറോണ മരുന്നുകൾ ലഭ്യമാക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് ബീജിംഗ് മെമ്മോറിയൽ ഫാർമസ്യൂട്ടിക്കൽ മേധാവി ഹി സിയോബിംഗ് പറഞ്ഞു. ഇന്ത്യയിൽ നിർമ്മിക്കുന്ന മരുന്നുകൾക്ക് ഗ്യാരണ്ടി ഉറപ്പാണ്. എന്നാൽ ആവശ്യം വർദ്ധിച്ചതോടെ ഈ മരുന്നുകളുടെ വ്യാജ പതിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയമവിരുദ്ധ സംഘങ്ങളാണത്. ഇവരുടെ കയ്യിലെ മരുന്നുകൾ ഉപയോഗിച്ചാൽ അത് ചികിത്സയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post