ന്യൂഡൽഹി: രാജ്യദ്രോഹ കേസിൽ ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹല റഷീദിനെ വിചാരണ ചെയ്യും. ഇതിനായി ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന അനുമതി നൽകി. ഇന്ത്യൻ സൈന്യത്തെ അവഹേളിച്ച് സമൂഹമാദ്ധ്യമത്തിൽ നടത്തിയ പരാമർശത്തിലാണ് ഷെഹലയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തിട്ടുള്ളത്.
ഡൽഹി ലഫ്. ഗവർണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജെഎൻയു വിദ്യാർത്ഥി നേതാവും, ഇടത് വിദ്യാർത്ഥി സംഘടനയായ എഐഎസ്എയുടെ സജീവ പ്രവർത്തകയുമായ ഷെഹല റഷീദിനെ വിചാരണ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നു. വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ രണ്ട് പരാമർശങ്ങളാണ് ഷെഹല സമൂഹമാദ്ധ്യമം വഴി നടത്തിയത്. ഷെഹലയുടെ നടപടി സമൂഹത്തിനെ സമാധാനാന്തരീക്ഷം തകർക്കുന്നതാണെന്നും ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.
2019 ലാണ് ട്വിറ്ററിലൂടെ ഇന്ത്യൻ സൈന്യത്തെ അവഹേളിച്ച ഷെഹലയ്‌ക്കെതിരെ കേസ് എടുത്തത്. സിആർപിസി 169ാം വകുപ്പ് പ്രകാരമായിരുന്നു കേസ്. സൈനികർ കശ്മീരിലെ വീടുകളിലേക്ക് അതിക്രമിച്ച് കടക്കുകയാണെന്നും, ആൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയാണെന്നുമായിരുന്നു ഷെഹല പറഞ്ഞത്. പെൺകുട്ടികളെ സൈനികർ ബലാത്സംഗം ചെയ്യുകയാണെന്നും ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുമെന്നും ഷെഹല ട്വീറ്റ് ചെയ്തിരുന്നു.
ട്വീറ്റുകൾ വ്യാപകമായി പ്രചരിച്ചതോടെ ഷെഹലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും പരാതിയും ഉയർന്നിരുന്നു. ഇതോടെയായിരുന്നു കേസ് എടുത്തത്.
Discussion about this post