ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസെടുത്തു.
നാൽപ്പത്തിയഞ്ചാം ഏകദിന സെഞ്ച്വറിയുമായി കളം നിറഞ്ഞ വിരാട് കോഹ്ലിയാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഇന്നിംഗ്സിന് അടിത്തറ പാകിയത് നായകൻ രോഹിത് ശർമ്മയായിരുന്നു.
80 പന്തിൽ 10 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് വിരാട് സെഞ്ച്വറി പൂർത്തിയാക്കിയത്. പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ ഇന്നിംഗ്സിൽ ശ്രീലങ്കൻ ബൗളർമാർ തലങ്ങും വിലങ്ങും പ്രഹരമേറ്റു. കാലം കഴിഞ്ഞു എന്ന് വിമർശിച്ചവർക്കുള്ള ഉചിതമായ മറുപടിയായി ഇന്നത്തെ കോഹ്ലിയുടെ ഇന്നിംഗ്സ്. വിരാട് 87 പന്തിൽ 12 ഫോറുകളും ഒരു സിക്സും അടക്കം 113 റൺസ് നേടി പുറത്തായി.
നേരത്തേ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു ശ്രീലങ്കൻ നായകൻ ശനാക. ഓപ്പണർമാർ ആക്രമിച്ചു കളിച്ചതോടെ ശ്രീലങ്കയ്ക്ക് മത്സരത്തിൽ താളം നഷ്ടമായി. രോഹിത് ശർമ്മ 67 പന്തിൽ 83 റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗിൽ 60 പന്തിൽ 70 റൺസ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 19.4 ഓവറിൽ 143 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യർ 24 പന്തിൽ 28 റൺസും കെ എൽ രാഹുൽ 29 പന്തിൽ 39 റൺസും നേടി.
ശ്രീലങ്കയ്ക്ക് വേണ്ടി കസുൻ രജിത 3 വിക്കറ്റെടുത്തു.
Discussion about this post