ഗുവാഹട്ടി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 67 റൺസിന്റെ തകർപ്പൻ ജയം. നേരത്തേ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 373 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുക്കാനേ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ.
നാൽപ്പത്തിയഞ്ചാം ഏകദിന സെഞ്ച്വറിയുമായി കളം നിറഞ്ഞ വിരാട് കോഹ്ലിയാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഇന്നിംഗ്സിന് അടിത്തറ പാകിയത് നായകൻ രോഹിത് ശർമ്മയായിരുന്നു.
80 പന്തിൽ 10 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് വിരാട് സെഞ്ച്വറി പൂർത്തിയാക്കിയത്. പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ ഇന്നിംഗ്സിൽ ശ്രീലങ്കൻ ബൗളർമാർ തലങ്ങും വിലങ്ങും പ്രഹരമേറ്റു. കാലം കഴിഞ്ഞു എന്ന് വിമർശിച്ചവർക്കുള്ള ഉചിതമായ മറുപടിയായി ഇന്നത്തെ കോഹ്ലിയുടെ ഇന്നിംഗ്സ്. വിരാട് 87 പന്തിൽ 12 ഫോറുകളും ഒരു സിക്സും അടക്കം 113 റൺസ് നേടി പുറത്തായി.
നേരത്തേ ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു ശ്രീലങ്കൻ നായകൻ ശനാക. ഓപ്പണർമാർ ആക്രമിച്ചു കളിച്ചതോടെ ശ്രീലങ്കയ്ക്ക് മത്സരത്തിൽ താളം നഷ്ടമായി. രോഹിത് ശർമ്മ 67 പന്തിൽ 83 റൺസെടുത്ത് പുറത്തായി. ശുഭ്മാൻ ഗിൽ 60 പന്തിൽ 70 റൺസ് നേടി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 19.4 ഓവറിൽ 143 റൺസ് കൂട്ടിച്ചേർത്തു. ശ്രേയസ് അയ്യർ 24 പന്തിൽ 28 റൺസും കെ എൽ രാഹുൽ 29 പന്തിൽ 39 റൺസും നേടി.
ശ്രീലങ്കയ്ക്ക് വേണ്ടി കസുൻ രജിത 3 വിക്കറ്റെടുത്തു.
ശ്രീലങ്കൻ ബാറ്റ്സ്മാന്മാർ പൊരുതി നോക്കിയെങ്കിലും ഇന്ത്യ ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ അവർക്ക് സാധിച്ചില്ല. 88 പന്തിൽ 108 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്ടൻ ദാസുൻ ശനകയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണർ പാത്തും നിസങ്ക 72 റൺസും ധനഞ്ജയ ഡിസിൽവ 47 റൺസും നേടി.
ഇന്ത്യക്ക് വേണ്ടി ഉമ്രാൻ മാലിക് 3 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിന് 2 വിക്കറ്റ് ലഭിച്ചു. ശനകയെ രോഹിതും കോഹ്ലിയും വിട്ടുകളഞ്ഞത് ശ്രീലങ്കയ്ക്ക് നേട്ടമായി. ഇന്ത്യ അലസമായി ഫീൽഡിൽ വരുത്തിയ പിഴവുകളാണ് ശനകയ്ക്ക് സെഞ്ച്വറിയും ശ്രീലങ്കയ്ക്ക് 300ന് മുകളിൽ മാന്യമായ ടോട്ടലും സമ്മാനിച്ചത്.
Discussion about this post